റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്. 

ദില്ലി: ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറിലാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാല്‍ കൊല്ലപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബന്ധുക്കളെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. രത്തന്‍ ലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

അതേസമയം ദില്ലി സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ ഭാര്യയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചു. അദ്ദേഹം ധീരനായിരുന്നു എന്നാണ് രത്തൻലാലിനെക്കുറിച്ച് അമിത് ഷാ കത്തിൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് അമിത് ഷാ കത്തിൽ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് അദ്ദേഹം നടത്തിയതെന്നും രത്തൻ ലാലിന്‍റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തിൽ അമിത് ഷാ പറഞ്ഞു. ദില്ലിയിലെ സംഘർഷം അക്രമാസക്തമാകുകയും വർ​ഗീയ കലാപത്തിന് വഴി തെളിക്കുകയും ചെയ്ത സാഹചര്യത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ പതിനാറ് പേരാണ് കൊല്ലപ്പെട്ടത്. ​ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു രത്തൻലാൽ.