22 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ജനുവരി ആദ്യവാരം ദില്ലിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. 

ദില്ലി: വടക്കേ ഇന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി. വരുന്ന മൂന്നു ദിവസങ്ങളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 

118 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയില്‍ അനുഭവപ്പെടുന്നത്. മൂന്ന് ദിവസം മുമ്പ് ഇവിടെ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. നൂറ് വർഷത്തിനിടെ ദില്ലിയിലെ പകൽ തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാമത്തെ ഡിസംബർ ആണിത്.

ജനുവരി ആദ്യവാരം ദില്ലിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ദില്ലി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി 9000ത്തോളം പേരാണ് ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.