കർണാടകയിൽ മുഖ്യമന്ത്രി സിദ്ദരാമയ്യയെ മാറ്റുകയാണെങ്കിൽ പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ദളിത് സംഘടനകൾ മന്ത്രിമാരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. ചർച്ചകൾ ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് മന്ത്രി സതീഷ് ജർകിഹോളി
ബെംഗളൂരു: കർണാടകയിൽ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ദരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻ്റ് മാറ്റുകയാണിൽ പകരം ഒരു ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ദളിത് സംഘടനകൾ കർണാടകയിലെ മന്ത്രിമാരായ മഹാദേവപ്പയുടെയും സതീഷ് ജർകിഹോളിയുടെയും വീടുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയെന്നും ഇത് പരിശോധിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായ സതീഷ് ജെർകിഹോളി പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് നേതാവിനെ നിർദേശിക്കുമോയെന്ന ചോദ്യത്തോട് അത്തരമൊരു സാഹചര്യം വന്നാൽ അത് ചെയ്യുമെന്നും ഇപ്പോൾ അങ്ങനെ സാഹചര്യമില്ലെന്നും മന്ത്രി മറുപടി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സംസ്ഥാനത്തെ നേതൃമാറ്റവും മന്ത്രിസഭാ പുനസംഘടനയും സംബന്ധിച്ച് ചർച്ച നടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള ദളിത് മന്ത്രിമാരുടെ വിഭാഗമാണ് ഈ ആവശ്യത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധവും സമ്മർദ്ദവും ചെലുത്തുന്നതിനൊപ്പം ദളിത് വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ വർധിപ്പിക്കലും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതായാണ് വിലയിരുത്തൽ.


