സീറ്റ് നല്‍കിയില്ല വൈദ്യുതി ടവറില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ആംആദ്മി മുന്‍ കൗൺസിലര്‍
അതേ സമയം ദില്ലി എംസിഡി തിരഞ്ഞെടുപ്പിനുള്ള 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി പുറത്തുവിട്ടു.
ദില്ലി: ആം ആദ്മി പാർട്ടി സീറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് മുൻ കൗൺസിലറുടെ ആത്മഹത്യ ഭീഷണി. ആംആദ്മിയുടെ മുന്‍ കൌണ്‍സിലര്‍ ഹസീബ് ഉൾ ഹസൻ ഞായറാഴ്ച ദില്ലിയിലെ ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ഹൈടെൻഷൻ വൈദ്യൂതി ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
വരാനിരിക്കുന്ന ദില്ലി നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെന്നും ഇതേത്തുടർന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കി വൈദ്യുതി ടവറിന് മുകളിൽ കയറിയതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ ഇതുവരെ ടവറില്‍ നിന്നും താഴെയിറങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേ സമയം ദില്ലി എംസിഡി തിരഞ്ഞെടുപ്പിനുള്ള 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി പുറത്തുവിട്ടു. 134 പേരുടെ പട്ടികയിൽ 70 വനിതകൾക്ക് ടിക്കറ്റ് നൽകിയപ്പോൾ മുൻ എം.എൽ.എ വിജേന്ദർ ഗാർഗിനെ എം.സി.ഡി തെരഞ്ഞെടുപ്പിൽ നറൈനയിൽ നിന്ന് എ.എ.പി മത്സരിപ്പിക്കും.
മറുവശത്ത് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്ക് വന്ന ദില്ലിയിലെ ഏറ്റവും മുതിർന്ന കൗൺസിലർ മുകേഷ് ഗോയൽ ആദർശ് നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. കോൺഗ്രസിലെ മുൻ കൗൺസിലറായ ഗുഡ്ഡി ദേവിയെ തിമർപൂരിലെ മൽകഗഞ്ചിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ പോളിംഗിൽ വൻ ഇടിവ്: ആശങ്കയിൽ രാഷ്ട്രീയ പാര്‍ട്ടികൾ