പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇസ്രായേൽ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ഈ നിയന്ത്രണം ഗൾഫ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിക്കുകയും യാത്രാസമയവും ടിക്കറ്റ് നിരക്കും വർദ്ധിക്കാൻ കാരണമായേക്കാം.

ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒമ്പത് രാജ്യങ്ങളുടെ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (Directorate General of Civil Aviation) വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സർവീസ് നടത്തുന്ന കമ്പനികൾ കൃത്യമായ സുരക്ഷാ മുൻകരുതലുകളും ബദൽ പ്ലാനുകളും (Contingency Plans) തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.

സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ വിമാനങ്ങൾക്ക് പറക്കാം. എന്നാൽ ഇതിനും ഡിജിസിഎ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് മുകളിലൂടെ 32,000 അടിയിൽ (FL 320) താഴെ ഉയരത്തിൽ വിമാനങ്ങൾ പറക്കാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം. സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ സിവിൽ വിമാനങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം. ഡിജിസിഎയുടെ ഈ പുതിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങൾ സുരക്ഷിതമായ മറ്റ് പാതകളിലൂടെ തിരിച്ചുവിടേണ്ടി വരും. ഇത് യാത്രാസമയം വർധിക്കാനും വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാനും കാരണമായേക്കാം. മാർച്ച് 28 വരെയാണ് നിലവിൽ ഈ നിർദ്ദേശത്തിന് കാലാവധി നൽകിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ഇതിൽ മാറ്റം വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു.