ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന.
ദില്ലി: ദില്ലിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. അൽഫല സർവകലാശാലയിലെ ഡോക്ടർമാരുടെ മുറികളിൽ നിന്നാണ് ഡയറിയും നോട്ട്ബുക്കുകളും കണ്ടെത്തിയത്. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത ഭീകരാക്രമണ പദ്ധതികളെക്കുറിച്ചെന്നാണ് സൂചന. നവംബർ 8 മുതൽ 12 വരെയുള്ള തീയതികളിലെ കോഡ് ചെയ്ത വിവരങ്ങളും ഡയറിയിൽ നിന്ന് കണ്ടെത്തി. ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 25ഓളം പേരുകളും ഡയറിയിൽ എഴുതിയിരുന്നു.
അതേസമയം, പ്രതികൾ പദ്ധതി ഇട്ടത് വൻ സ്ഫോടനത്തിനെന്നാണ് വിവരങ്ങൾ. 32 വാഹനങ്ങളിൽ സ്ഫോടക വസ്തുക്കൾ സജ്ജമാക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി പഴയ വാഹനങ്ങൾ കണ്ടെത്താൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിരവധി ഇടങ്ങളിൽ സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ഏജൻസികളുടെ നിഗമനം.


