തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം എസ്ഡിപിഐക്ക് ഒരു സീറ്റ് അനുവദിച്ചു. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും, ഡിഎംകെയുടെ ചിഹ്നത്തിൽ മത്സരിക്കണമെന്ന ഉപാധിയോടെയാണ് ഒരു സീറ്റ് നൽകിയത്. എഐഎഡിഎംകെ എൻഡിഎയിലേക്ക് മടങ്ങിയതോടെയാണ് എസ്ഡിപിഐ ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ചെന്നൈ: തമിഴ്നാട്ടിൽ എസ്ഡിപിഐക്ക് ഒരു സീറ്റ് നൽകി ഡിഎംകെ. എന്നാൽ, ഡിഎംകെ ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ഉപാധി. കോൺഗ്രസും ഇടതുപാർട്ടികളും അടങ്ങുന്ന സഖ്യത്തിലാണ് എസ്ഡിപിഐക്കും സീറ്റ് നൽകിയത്. മൂന്ന് സീറ്റ് ആണ് പാർട്ടി ആവശ്യപ്പെട്ടത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ മുന്നണിയിൽ ആയിരുന്നു എസ്ഡിപിഐ. എന്നാൽ, എഐഎഡിഎംകെ എൻഡിഎയിലേക്ക് മടങ്ങിയതോടെ ഡിഎംകെക്ക് പിന്തുണ അറിയിച്ചു. മുന്നണിയിൽ മുസ്ലിം ലീ​ഗിനും രണ്ട് സീറ്റ് നൽകിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിഎംകെയുമായുള്ള തർക്കത്തിൽ സിപിഎമ്മും വിട്ടുവീഴ്ച ചെയ്തിരുന്നു. ഡിഎംകെ സഖ്യത്തിൽ ആറ് സീറ്റുകൾ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി. എന്നാൽ ചർച്ചകൾക്കൊടുവിൽ അഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ അത് ഉപാധികളോടെ അംഗീകരിച്ചേക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി നൽകുന്ന സൂചന. 

അഞ്ച് സീറ്റേ ഉള്ളുവെങ്കിൽ, നിലവിൽ തീരുമാനിച്ചിട്ടുള്ള നാല് സീറ്റിന് പുറമേയുള്ള മണ്ഡ‍ലം ചെന്നൈ നഗരപരിധിയിലായിരിക്കണം എന്ന ഉപാധിയാകും സി പി എം മുന്നോട്ടുവെക്കുക എന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സി പി എം നേതൃത്വം ഉടൻ തന്നെ വീണ്ടും കൂടിക്കാഴ്ച നടത്തും. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ ശുഭ പ്രതീക്ഷയുണ്ടെന്നാണ് സി പി എം നേതാക്കളുടെ പ്രതികരണം.