തമിഴ്നാട്ടിലെ സൈനികന്റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിലെ സൈനികന്റെ കൊലപാതകത്തിൽ ഡിഎംകെ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്‌നാട്ടിൽ സൈനികർക്ക് അർഹമായ ബഹുമാനം നൽകുന്നില്ലെന്നും അവരെ അന്യഗ്രഹജീവികളായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു തമിഴൻ എന്ന നിലയിലും, ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, നമ്മുടെ രാജ്യത്തെ സേവിക്കുന്ന ഒരാളെ കൊലപ്പെടുത്തിയതിൽ ഞാൻ ലജ്ജയോടെ തല കുനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെയുടെ രീതി അനുസരിച്ച് യൂണിഫോമിലുള്ളവരെ അവർ ബഹുമാനിക്കാറില്ല, സൈനിക ഉദ്യോഗസ്ഥരോട് ഒരിക്കലും ബഹുമാനം ഉണ്ടാവാറില്ല. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി എട്ടിന് നടന്ന സംഭവത്തിൽ ദേശീയ മാധ്യമങ്ങളടക്കം വാർത്ത നൽകിയപ്പോഴാണ് കൌൺസിലറെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതരായത്. ഇക്കാര്യത്തിൽ പൊലീസിനും തെറ്റുപറ്റി. ലോക്കൽ പൊലീസ് യൂണിഫോമിലുള്ള ആളുകളെ സഹോദരൻമാരെ പോലെയാണ് കാണുന്നതെങ്കിലും ഇക്കാര്യം അവർ ഗൌരവത്തിൽ എടുത്തില്ല. ഡിഎം കെയുടെത് വിവേകമില്ലായ്മയാണ്. തമിഴ്നാട്ടിൽ സൈനികർക്ക് സുരക്ഷിതത്വമില്ല. ഇത്തരം കുറ്റവാളികളെ സംരക്ഷിക്കാൻ എല്ലാ വഴിക്കും അവർ ശ്രമിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Read more:  പഞ്ചായത്ത് ടാങ്കിലെ വെള്ളം എടുക്കുന്നതിൽ തർക്കം, അവധിക്ക് നാട്ടിലെത്തിയ ജവാനെ കൊലപ്പെടുത്തി; കൗൺസിലർ അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടിലെത്തിയ ജവാനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഡിഎംകെ കൗൺസിലറടക്കമുള്ളവർ അറസ്റ്റിലായിരുന്നു. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളിയിലാണ് സംഭവം നടന്നത്. പട്ടാളക്കാരനായ പ്രഭു എന്ന യുവാവാണ് മരിച്ചത്. കേസിൽ നഗോജനഹള്ളി ടൗൺ പഞ്ചായത്ത് അം​ഗവും ഡി എം കെ പ്രാദേശിക നേതാവുമായ എ ചിന്നസ്വാമിയടക്കമുള്ളവരെയാണ് പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 

Scroll to load tweet…

പഞ്ചായത്ത് വാട്ടർ ടാങ്കിൽ നിന്നും വെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പഞ്ചായത്ത് വാട്ടർ ടാങ്കിന് മുന്നിൽ നടന്ന തർക്കത്തിന് ശേഷം കൂട്ടാളികളുമായെത്തിയ ചിന്നസ്വാമി, പ്രഭുവിനെ വീടുകയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആംഡ് റിസർവ് പൊലീസിൽ കോൺസ്റ്റബിളായ ഗുരു സത്യമൂർത്തി എന്നയാളടക്കമുള്ള അഞ്ച് പേർ കൂടിയാണ് കേസിൽ അറസ്റ്റിലായത്.

അതേസമയം, തമിഴ്നാട്ടിലെ ജവാന്റെ കൊലപാതകം മറക്കാനും പൊറുക്കാനുമാകില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശത്രുക്കളാലല്ല, ഡിഎംകെ പാർട്ടിയിലെ ​ഗുണ്ടയുടെയും സംഘത്തിന്റെയും ആക്രമണത്തിലാണ് ജവാൻ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.