എം കെ സ്റ്റാലിന് അനാരോഗ്യം. ഡിഎംകെയുടെ വാർഷിക സമ്മേളനമായ 'മൂപ്പെരും വിഴ' മാറ്റിവെച്ചു. ഇന്ന് വൈകിട്ടാണ് സമ്മേളനം നടക്കേണ്ടിയിരുന്നത്. വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്.

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന് അനാരോഗ്യം. വൈറൽ പനിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് സ്റ്റാലിൻ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നു. ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി എൻ അണ്ണാദുരൈയുടെ 118-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചന ചടങ്ങിൽ സ്റ്റാലിന് പങ്കെടുക്കാൻ സാധിച്ചില്ല. ഇന്ന് വൈകുന്നേരം നടക്കാനിരുന്ന ഡിഎംകെയുടെ വാർഷിക സമ്മേളനമായ 'മൂപ്പെരും വിഴ' മാറ്റിവെച്ചതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.

സ്റ്റാലിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിനാലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ദുരൈമുരുഗൻ പറഞ്ഞു. മാറ്റിവെച്ച 'മൂപ്പെരും വിഴ' പിന്നീട് ഏത് തീയതിയിൽ നടത്തുമെന്ന കാര്യം പ്രഖ്യാപിക്കുമെന്നും ദുരൈമുരുഗൻ അറിയിച്ചു. അണ്ണാദുരൈയുടെ പ്രതിമയിലും ഛായാചിത്രത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുരൈമുരുഗൻ ഇക്കാര്യം വ്യക്തമാക്കിയത്.

ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സംഭവങ്ങളെ കോർത്തിണക്കിയാണ് ഡിഎംകെ എല്ലാ വർഷവും 'മൂപ്പെരും വിഴ' ആഘോഷിക്കുന്നത്. അണ്ണാദുരൈയുടെ ജന്മദിനവും (സെപ്റ്റംബർ 15) പെരിയാറുടെ ജന്മദിനവും (സെപ്റ്റംബർ 17) ഡിഎംകെ പാര്‍ട്ടി രൂപീകരണ ദിനവും (സെപ്റ്റംബർ 17) ഒരുമിച്ച് കൊണ്ടാടുന്നതാണ് ചടങ്ങിന്റെ പ്രത്യേകത.