നീറ്റ് പരീക്ഷാ തട്ടിപ്പ് കേസ്: സിബിഐ അന്വേഷണം വേണമെന്ന് എംകെ സ്റ്റാലിൻ
നീറ്റ് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ ഇതുവരെ പന്ത്രണ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
ചെന്നൈ: ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി കോളേജുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. സംസ്ഥാനന്തര ബന്ധമുള്ള റാക്കറ്റിൽ സിബിസിഐഡി അന്വേഷണത്തിന് പരിമിതി ഉണ്ടെന്നും, സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സ്റ്റാലിൻ പറഞ്ഞു.
നീറ്റ് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ ഇതുവരെ പന്ത്രണ് പേരാണ് അറസ്റ്റിലായത്. കേസിലെ പ്രതിയായ ഷെഫീൻ എന്നയാളെ ബംഗളൂരുവിൽ നിന്ന് സിബിസിഐഡി ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രധാന ഇടനിലക്കാരനും മലയാളിയുമായ റാഫിയുടെ സുഹൃത്താണ് ഷെഫീൻ. റാഫി ബംഗളൂരുവിൽ ഷെഫീന് താമസം സൗകര്യം ഒരുക്കിയിരുന്നതയായും രണ്ട് ദിവസങ്ങൾക്ക് മുമ്പ് റാഫി ബംഗളൂരുവിൽ എത്തിയിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More: നീറ്റ് പരീക്ഷാ തട്ടിപ്പ്; ബംഗളൂരുവില്‍ ഒരാൾകൂടി പിടിയില്‍
ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി, ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി സേലം സ്വദേശി ഇര്‍ഫാൻ, പിതാവ് ഡോക്ടര്‍ മുഹമ്മദ് ഷാഫി, ഉദിത് സൂര്യ, പിതാവ് സ്റ്റാലിൻ, ബംഗളൂരുവിലെ ഇടനിലക്കാരന്‍ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ. ദീർഘകാലമായി അസുഖബാധിതനായതിനാൽ അഭിരാമിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് സിബിസിഐഡി വ്യക്തമാക്കിയിരുന്നു.
Read More: ചെന്നൈയിലെ 'നീറ്റ്' ആൾമാറാട്ടം: അറസ്റ്റിലായവരിൽ മലയാളി വിദ്യാർത്ഥിയും അച്ഛനും
തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടിക്കിയതെന്നും വിദ്യാര്‍ത്ഥി മൊഴി നൽകിയിരുന്നു. രക്ഷിതാവിനെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് അന്തര്‍സംസ്ഥാന തട്ടിപ്പിന്റെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്ന് തുടങ്ങിയത്.