'പൊട്ടറ്റോ ചിപ്‌സും ചോക്ലേറ്റും മോഷ്ടിച്ചു', വിദ്യാർത്ഥികളെ ഡീബാർ ചെയ്ത് കോളേജ്, തടഞ്ഞ് കോടതി, പകരം ശിക്ഷ!
മോഷണകുറ്റം ആരോപിച്ച് വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നും കോളേജ് പാനൽ വിലക്കിയിരുന്നു. ഈ ശിക്ഷ ഇളവ് ചെയ്താണ് കോടതി ഉത്തരവ്.
![Do 2 months community service goa high court tells two BITS students caught stealing vkv Do 2 months community service goa high court tells two BITS students caught stealing vkv](https://static-ai.asianetnews.com/images/01ezejqzvhxbqm1mzbmbfqm82p/new-project--9--jpg_363x203xt.jpg)
പനാജി: മോഷണക്കുറ്റത്തിന് കോളേജിൽ നിന്നും ഡീബാർ ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ ശിക്ഷ ഇളവ് ചെയ്ത് ഗോവ ഹൈക്കോടതി. ഡീബാർ ഒഴിവാക്കണമെന്നും പകരം രണ്ട് മാസം സമൂഹ സേവനം നടത്താൻ കോടതി നിർദ്ദേശിച്ചു. രണ്ടു മാസത്തോളം ദിവസവും രണ്ട് മണിക്കൂർ ഗോവയിലെ ഒരു വൃദ്ധസദനത്തിലാണ് ഇവർ ജോലി ചെയ്യേണ്ടത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ (ബിറ്റ്‌സ്) വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി നല്ല നടപ്പിനുള്ള ശിക്ഷ വിധിച്ചത്. വിദ്യാർത്ഥികളെ മോഷണകുറ്റത്തിന് സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നും കോളേജ് പാനൽ വിലക്കിയിരുന്നു.
2023 നവംബറിൽ കോളേജ് ക്യാമ്പസിൽ നടന്ന കോൺഫറൻസിനിടെ ഹർജിക്കാരായ രണ്ടുപേരുൾപ്പടെ അഞ്ച് വിദ്യാർത്ഥികൾ പൊട്ടറ്റോ ചിപ്‌സ്, ചോക്ലേറ്റുകൾ, സാനിറ്റൈസറുകൾ, പേനകൾ, നോട്ട്പാഡുകൾ, സെൽഫോൺ സ്റ്റാൻഡുകൾ, രണ്ട് ഡെസ്ക് ലാമ്പുകൾ, മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവ മോഷ്ടിച്ചതായാണ് കോളേജിന്റെ ആരോപണം. പിടിക്കപ്പെട്ടന്ന് മനസിലായതോടെ ഭക്ഷണസാധനങ്ങളും മറ്റും സ്‌റ്റാളിൽ ഉപേക്ഷിച്ചു. പക്ഷേ അധികൃതർ ഇവരെ കൈയ്യോടെ പൊക്കി. ഇതോടെ സാധനങ്ങൾ തിരികെ നൽകുകയും മോഷ്ടിച്ചതിന് രേഖാമൂലം മാപ്പ് പറയുകയും ചെയ്തു. എന്നാൽ അധികൃതർ അഞ്ച് വിദ്യാർത്ഥികളെയും ഒന്നാം സെമസ്റ്ററിൽ നിന്ന് ഡീബാർ ചെയ്തു.
മോഷണക്കുറ്റം ആരോപിക്കപ്പെട്ട അഞ്ച് വിദ്യാർത്ഥികളിൽ രണ്ട് വിദ്യാർത്ഥികൾക്ക് മാത്രം 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
വിദ്യാർത്ഥികൾ കോളേജിൽ നൽകിയ അപ്പീലിൽ മൂന്ന് പേരുടെ പിഴ അപ്പീൽ അതോറിറ്റി ഒഴിവാക്കുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളെ മോഷ്ടാക്കളായി മുദ്രകുത്താൻ കോളേജ് ഇറങ്ങിയെന്നത് വേദനാജനകമാണെന്ന് കോടതി പറഞ്ഞു.
സാധാരണയായി, ഒരു സർവകലാശാലയുടെ ആഭ്യന്തര കാര്യങ്ങളിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കെതിരായ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ ഇടപെടാൻ കാലതാമസം കാണിക്കണം എന്ന നിയമമുണ്ട്. എന്നാൽ ഒരേ കുറ്റം ചെയ്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെ രണ്ട് നിലപാടെടുത്ത് വിവേചനം കാണിച്ച കോളേജിന്റെ സമീപനം മൂലം ആ വാദം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. വിദ്യാർത്ഥികളുടെ ഭാവിയും തുടർപഠന സാഹചര്യങ്ങളും കണക്കിലെടുത്ത് വിലക്ക് റദ്ദാക്കണമെന്നും മറിച്ച് ശിക്ഷയായി വിദ്യാർത്ഥികൾ രണ്ടു മാസം സമൂഹസേവനം നടത്തണമെന്നും കോടതി വിധിക്കുകയായിരുന്നു.
Read More : മലപ്പുറത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്