ഉത്തർപ്രദേശിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു
കൂടാതെ അമിത രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
ലക്നൗ: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ 58 വയസ്സുള്ള ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. ചികിത്സ കഴിഞ്ഞുള്ള കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇന്നലെയാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. മൂത്രത്തിലെ അണുബാധയാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. തുടർന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. ഇവർ ആശുപത്രി വിട്ടു. 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു എന്ന് കെജിഎംയു വൈസ് ചാൻസലർ എംഎൽബി ഭട്ട് വ്യക്തമാക്കി. കൂടാതെ അമിത രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊവിഡ് സൗഖ്യം നേടിയ വ്യക്തിയിൽ നിന്ന് ബ്ലഡ് പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികളിൽ ചികിത്സ നടത്തുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡികളെ ഉപയോഗിക്കുന്ന ചികിത്സാ രീതിയാണിത്.