ഞായറാഴ്ച വിവാഹ ചടങ്ങിനിടെ ബാൻഡ് സംഘം ഉപയോഗിച്ച പാട്ട് ഇഷ്ടപ്പെടാതിരുന്നതിനേ ചൊല്ലിയുള്ള തർക്കമാണ് 57കാരന്റെ ജീവനെടുത്തത്

ആഗ്ര: മകളുടെ വിവാഹ ചടങ്ങിനിടെ ബാൻഡ് പാടിയ പാട്ടിനെ ചൊല്ലി തർക്കം. 57കാരനായ പിതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അക്രമം നടന്നത്. 57കാരന്റെ സഹോദരി ഭർത്താവും മറ്റുചിലരും ചേർന്നാണ് ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 57കാരന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. രാം ബരാൻ സിംഗ് എന്നയാളാണ് ബന്ധുക്കളിൽ ചിലരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ മധുവിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹ ശേഷം തിങ്കളാഴ്ച രാവിലെ മകളെ ഭർതൃഗൃഹത്തിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ഈ സമയത്താണ് രാമിന്റെ സഹോദരി ഭർത്താവ് രാജു സിംഗ് അയാളുടെ മകനും മരുമക്കളുമായി എത്തി 57കാരനെ ആക്രമിക്കുകയായിരുന്നു. രാമിനെ രക്ഷിക്കാൻ ശ്രമിച്ചവരേയും സംഘം ആക്രമിച്ചു. 

സംഭവത്തിൽ ഫത്തേബാദ് പൊലീസ് സ്റ്റേഷനിൽ രാമിന്റ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു. വിവാഹ ചടങ്ങിൽ ബാൻഡ് സംഘം പാടിയ ഒരു പാട്ടിനെ ചൊല്ലിയാണ് രാജു തർക്കം ആരംഭിച്ചത്. ഈ വാക്കേറ്റം വീട്ടിലെ മുതിർന്നവർ ചേർന്ന് പരിഹരിച്ചിരുന്നു. ഇതോടെ രാജു വിവാഹ വേദി വിട്ട് പോയിരുന്നു. പിന്നാലെയാണ് മകനും മരുമക്കളും ഒന്നിച്ച് എത്തി 57കാരനെ ആക്രമിച്ചത്. രാജു, മകൻ സുനിൽ മരുമക്കളായ സച്ചിൻ, പുഷ്പേന്ദ്ര, രഞ്ജിത്, വിജയ് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് തിരയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം