ദക്ഷിണ കൊറിയയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി പാക് അനുകൂലികള്‍; നേരിട്ട് ബിജെപി വനിതാ നേതാവ് - വീഡിയോ
ഇന്ത്യയെ ഭീകരര്‍ എന്നും മോദിക്കെതിരായും പ്രകടനം നടത്തിയ പാക് അനുകൂലികളോടായിരുന്നു ഷാസിയ ഇല്‍മി ഏറ്റുമുട്ടിയത്.
സിയോള്‍: പ്രധാനമന്ത്രിക്കും ഇന്ത്യക്ക് എതിരായും മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരോട് ഏറ്റുമുട്ടി ബി ജെപി വനിതാ നേതാവ്. ദക്ഷിണ കൊറിയയിലെ സിയോളില്‍ വച്ചാണ് സംഭവം. ഇന്ത്യയെ ഭീകരര്‍ എന്നും മോദിക്കെതിരായും പ്രകടനം നടത്തിയ പാക് അനുകൂലികളോടായിരുന്നു ഷാസിയ ഇല്‍മി ഏറ്റുമുട്ടിയത്.
'ഇന്ത്യ ടെററിസ്റ്റ്, മോദി ടെററിസ്റ്റ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന ആളുകളോട് ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞ് സംസാരിക്കാന്‍ ശ്രമിക്കുന്ന ഷാസിയയുടെ നേര്‍ക്ക് പ്രതിഷേധക്കാര്‍ എത്തിയെങ്കിലും ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളോടെ അവര്‍ നേരിടുകയായിരുന്നു. ഗ്ലോബൽ സിറ്റിസൺ ഫോറത്തിന്‍റെ ഭാഗമായാണ് ഷാസിയ ഇൽമിയും മറ്റ് രണ്ട് നേതാക്കളും സിയോളിലെത്തിയത്. സമ്മേളനത്തിന് ശേഷം ഇന്ത്യൻ എംബസിയിൽ പോയി വന്ന ശേഷം തങ്ങളുടെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
പാക് പതാക വഹിച്ച് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളുമായി മുന്നോട്ട് പോകുന്ന പ്രതിഷേധക്കാരുമായി മുദ്രാവാക്യവുമായി ഏറ്റുമുട്ടുന്ന ഷാസിയയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കയ്യാങ്കളിയിലെത്തുമെന്ന് നില വന്നതോടെ പൊലീസ് ഇടപെട്ടാണ് ഇരുകൂട്ടിരെയും പിടിച്ച് മാറ്റിയത്. രാജ്യത്തെ അപമാനിക്കുന്ന ശ്രമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് കടമയായാണ് തോന്നിയതെന്ന് ഷാസിയ പിന്നീട് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിൽ പാക് അനുകൂലികള്‍ക്ക് വിഷമം ഉണ്ടാകാം എന്നും എന്നാൽ അത് പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഷാസിയ പറയുന്നു. മുൻപ് ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്ന ഷാസിയ ഇൽമി 2015ലാണ് ബിജെപിയില്‍ പറഞ്ഞു.