അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
ബെംഗളൂരു: കർണാടകത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ലോക്ഭവൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സർക്കാർ വഴങ്ങാതെ വന്നതോടെയാണ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രം ഗവർണർ സഭയിലെത്തി മടങ്ങിയത്. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത് എത്തി. ഗവർണർക്കെതിരെ സർക്കാർ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഗെഹലോട്ടിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.


