ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത് എന്നും ചീഫ് ജസ്റ്റിസ് അജയ് ഓക അധ്യക്ഷനായ ബെഞ്ച് വിശദമാക്കി. നിർബന്ധിച്ചു പണം പിരിച്ചില്ല എന്നതിന് തെളിവ് ഹാജരാക്കണമെന്നും ഇഷ ഫൗണ്ടേഷനോട് കര്‍ണാടക ഹൈക്കോടതി 

ബെംഗലുരു: ആത്മീയ ഗുരു ജഗ്ഗി വാസുദേവിന് തിരിച്ചടി. കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരികാളിംഗ്' പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണമെന്ന് കർണാടക ഹൈക്കോടതി. കർഷകരിൽ നിന്ന് പണം പിരിക്കാൻ വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് ആരാണ് അനുമതി നൽകിയത് എന്ന് കോടതി ചോദിച്ചു. ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത് എന്നും ചീഫ് ജസ്റ്റിസ് അജയ് ഓക അധ്യക്ഷനായ ബെഞ്ച് വിശദമാക്കി.

നിർബന്ധിച്ചു പണം പിരിച്ചില്ല എന്നതിന് തെളിവ് ഹാജരാക്കണമെന്നും ഇഷ ഫൗണ്ടേഷനോട് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. 'കാവേരികാളിംഗ്' പദ്ധതിക്കായി 253 കോടി മരങ്ങൾ നടാൻ ഒരു മരത്തിനു 42 രൂപ പിരിക്കുന്നുവെന്നായിരുന്നു പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. അഭിഭാഷകനായ എ വി അമര്‍നാഥനാണ് ആളുകളില്‍ നിന്നുള്ള ധനസമാഹരണത്തിനെതിരായ കോടതിയെ സമീപിച്ചത്.

ബോധവല്‍ക്കരണത്തിന് സ്വമേധയാ ആരെങ്കിലും തയ്യാറാകുന്നെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു എന്നാല്‍ നിര്‍ബന്ധിച്ച് പണം സമാഹരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വഴി വിട്ട മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടന്നോയെന്നതില്‍ സ്വതന്ത്രമായി അന്വേഷണം നടത്താനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ നിര്‍ബന്ധിച്ച് പണപ്പിരിവ് നടക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.