വനിത പൊലീസുകാര്‍ സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. പൊലീസ് വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ 'നിങ്ങളൊരു സ്ത്രീയാണ്, ദേഹത്ത് തൊടരുത്' എന്ന് അദ്ദേഹം അലറിപ്പറയുകയായിരുന്നു.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചില്‍ വ്യാപക സംഘർഷമുണ്ടായതിനിടെ വനിതാ പൊലീസുകാരോട് ദേഹത്ത് തൊടരുതെന്ന് അലറി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. വനിത പൊലീസുകാര്‍ സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. പൊലീസ് വാനിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ 'നിങ്ങളൊരു സ്ത്രീയാണ്, ദേഹത്ത് തൊടരുത്' എന്ന് അദ്ദേഹം അലറിപ്പറയുകയായിരുന്നു.

പൊലീസ് ട്രെയിനിംഗ് സ്കൂളിന് സമീപമാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് പൊലീസ് സംഘം ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞത്. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് സുവേന്ദു അധികാരിയെ വനിത പൊലീസുകാര്‍ പൊലീസ് വാനിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍, സ്ത്രീകളായതിനാല്‍ തന്‍റെ ദേഹത്ത് തൊടരുത് എന്ന് അദ്ദേഹം പറയുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിയമം പാലിക്കുന്ന വ്യക്തി എന്ന നിലയില്‍ പുരുഷ പൊലീസുകാരെ തന്നെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിക്കുകയായിരുന്നു. തന്നോട് മനുഷ്യത്വരഹിതമായി പെരുമാറിയിട്ടും സ്ത്രീകളെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതിരുന്നതെന്ന് സുവേന്ദു അധികാരി പറഞ്ഞു. എല്ലാ സ്ത്രീകളുടെയുടെയും കണ്ണില്‍ ദുര്‍ഗ്ഗയെയാണ് താന്‍ കാണുന്നതെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി ഫേസ്ബുക്കില്‍ പങ്കുവെച്ച് വീഡിയോയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ കൈകാര്യം ചെയ്യാൻ പ്രത്യേകമായും ബോധപൂർവമായും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നാണ് അദ്ദേഹം ആരോപണം ഉന്നയിക്കുന്നത്. ഒരു പ്രതിപക്ഷ നേതാവിനോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. വനിതാ കോൺസ്റ്റബിൾമാർ എന്നെ നിരന്തരം മർദിക്കുകയായിരുന്നു, ഗ്യാൻവന്ത് സിംഗ്, ആകാശ് മഗാരിയ, സൂര്യപ്രതാപ് യാദവ് എന്നീ മൂന്ന് ഐപിഎസ് ഓഫീസർമാരുടെ നിർദ്ദേശപ്രകാരമാണ് അവർ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കേസില്‍ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മമത ബാനർജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നബ്ബന ചലോ എന്ന പേരില്‍ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊല്‍ക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചില്‍ പങ്കെടുത്തു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളേയും അനുഭാവികളേയും കൊണ്ടുവരാൻ ബിജെപി ഏഴ് ട്രെയിനുകളാണ് വാടകക്കെടുത്തത്. ബിജെപി പ്രവർത്തകരെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ തൃണമൂൽ ഭരണകൂടം ശ്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. 

ബംഗാളിൽ ബിജെപി മാർച്ചില്‍ വൻ സംഘർഷം, നിരവധിപ്പേ‍ര്‍ക്ക് പരിക്ക്; നേതാക്കൾ അറസ്റ്റിൽ; പൊലീസ് വാഹനം കത്തിച്ചു