'സ്വാതന്ത്ര്യം ഉത്സവം, ജനാധിപത്യത്തിന്‍റെ വിജയം', സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി
'വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു'.
ദില്ലി: സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. 'വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചുപിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. ഇന്ത്യയില്‍ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാമ്. കൊവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്‍റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണ്'. വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നേറ്റം നടത്തുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ലിംഗവിവേചനം കുറഞ്ഞു. ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ രാജ്യത്തുടനീളം നടക്കുകയാണ്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന ഹർ ഗർ തരംഗയും തുടർന്നുവരുന്നു. ഇതിന്റെ ബാഗമായി കേരളത്തിലടക്കം വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർന്നു. സ്വാതന്ത്ര്യ ദിനമായ നാളെ വരെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. എന്നാൽ ഹർ ഗർ തരംഗ ആരംഭിച്ചതുമുതൽ പലയിടത്തും ദേശീയ പതാകയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും ഉയർന്നുവരുന്നുണ്ട്. പാലക്കാട് ദേശീയ പതാകയ്ക്ക് മുകളിൽ പാർട്ടി പതാക കെട്ടിയതാണെങ്കിൽ ചിലയിടത്ത് പതാക തീയിട്ടതുവരെയുള്ള പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്വാതന്ത്ര്യ ദിനമായ നാളെ ദേശീയ പതാക ഉയർത്താൻ ഇരിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക
- പതാക ഒരിക്കലും തറയിൽ മുട്ടാതെ വേണം കെട്ടാൻ
- കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പതാക ഉപയോഗിക്കാം
- കൈ കൊണ്ടു നൂൽക്കുന്നതോ, നെയ്തതോ, മെഷീനിൽ തീർത്തതോ ആയ ദേശീയ പതാക ഉപയോഗിക്കാം
- പതാകയ്ക്ക് ഏതു വലിപ്പവും ആകാം എന്നാൽ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
- കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്തരുത്
- മറ്റേതെങ്കിലും പതാകയ്ക്കൊപ്പമൊ, കീഴിലോ ദേശീയ പതാക ഉയർത്താൻ പാടില്ല ∙
- തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
- പതാകയിൽ എഴുത്തുകളും ഉണ്ടാകരുത്.
- കൊടി മരത്തിൽ പതാക ഉയർത്തുകയാണെങ്കിൽ മാത്രമേ പതാക രാത്രിയിൽ താഴ്ത്തി കെട്ടേണ്ടതുള്ളു അത് കൊണ്ട് തന്നെ വീടുകളിൽ കെട്ടുന്ന പതാക ദിവസവും രാത്രി അഴിച്ചു വയ്ക്കേണ്ടതില്ല
- പതാകയെ അപമാനിക്കുന്ന തരത്തിലുള്ള യാതൊരു പ്രവൃത്തികളിലും ഏർപ്പെടരുത്
- പ്ലാസ്റ്റിക് അടക്കമുള്ളവകൊണ്ട് നിർമിച്ച പതാകകൾ കത്തിക്കാൻ പാടില്ല
- ഉപയോഗിച്ച ദേശീയ പതാകകൾ അലക്ഷ്യമായി വലിച്ചെറിയാനോ അനാദരവ് കാണിക്കാനോ പാടില്ല
എന്താണ് 'ഹർ ഘർ തിരംഗ'?
സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയർത്താനുള്ള ആഹ്വാനമാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിനിലൂടെ നല്കിയിരിക്കുന്നത്. എല്ലാ വീടുകളിലും സ്വാന്ത്ര്യാഘോഷത്തിന്‍റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്സൈറ്റിൽ ഇത് അപ്ലോഡ് ചെയ്യാം. ഇരുപത് കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനോടകം കോടിക്കണക്കിന് ആളുകൾ അവരുടെ വീട്ടിൽ പതാക ഉയർത്തിയ ഫോട്ടോ വെബ്സൈറ്റിൽ പോസ്റ്റ്ചെയ്ത് കഴിഞ്ഞു.