കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്.
ബെംഗളൂരു: കർണാടകയിൽ എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്. കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്‍റെ വീട്ടിലാണ് പരിശോധന. കാർവാറിലെ വീട്ടിൽ ആണ് പരിശോധന നടത്തിയത്. കർവാർ എഎൽഎ ആണ് സതീഷ് സെയിൽ. എംഎൽഎ ബെംഗളൂരുവിൽ ഉള്ളപ്പോഴാണ് പരിശോധന നടത്തിയത്.
ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് കെ സെയിൽ. ഇന്ന് രാവിലെ 25 അംഗ ഇഡി സംഘമാണ് കർവാറിലെ വീട്ടിൽ റെയ്ഡിന് എത്തിയത്. എംഎൽഎ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലാണ്.
നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. 2024 നവംബറിൽ നടന്ന വാദം കേൾക്കലിൽ, ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് എംഎൽഎയുടെ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിച്ച് പിഴത്തുകയുടെ 25 ശതമാനം കെട്ടിവെക്കാനും ഹൈക്കോടതി നിർദേശിച്ചു.
2010-ലാണ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്, പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിച്ചു. ആറ് എഫ്ഐആറുകളിലും എംഎൽഎയെ കുറ്റക്കാരനാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2009 - 10 കാലത്ത് കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ച് എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളിൽ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്തെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
സെൻട്രൽ എംപവേർഡ് കമ്മിറ്റി (സി ഇ സി) റിപ്പോർട്ട് പ്രകാരം, 73 കമ്പനികൾക്ക് അനുവദിച്ച 38.22 ലക്ഷം മെട്രിക് ടണ്ണിന് പകരം 88.6 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് കയറ്റുമതി ചെയ്തു. സെയ്‌ലിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി 7.23 ലക്ഷം ടൺ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തെന്നാണ് സി ബി ഐ അന്വേഷണത്തിലെ കണ്ടെത്തൽ.



