ഡയമണ്ട് പ്രിൻസസ് കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായതായി സ്ഥിരീകരണം
കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വഹിച്ചുള്ള വിമാനം വുഹാനിലേക്ക് അയക്കും.
ദില്ലി: ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യവക്താവ് രവീശ് കുമാർ. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും രവീശ് കുമാർ അറിയിച്ചു.
നൂറ്റി മുപ്പത്തിയെട്ട് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതിൽ നൂറ്റിപ്പന്ത്രണ്ട് പേർ കപ്പൽ ജീവനക്കാരും ആറ് പേർ യാത്രക്കാരുമാണ്. കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വഹിച്ചുള്ള വിമാനം വുഹാനിലേക്ക് അയക്കും. മടക്കയാത്രയിൽ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുമെന്നും രവീശ് കുമാർ അറിയിച്ചു. മടങ്ങിവരാൻ താത്പര്യമുള്ളവർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.