പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബംഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ദില്ലി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു
ദില്ലി: പശ്ചിമ ബംഗാളിലും അസമിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. കൊൽക്കത്തയിൽ ഈദുൽ ഫിത്തർ ദിനാഘോഷത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ആഞ്ഞടിച്ചു. മോദിയെ ബംഗാളിലെ ജനങ്ങളുടെ അവകാശം കവരാൻ അനുവദിക്കില്ലെന്നും, എസ്ഐആറിനെതിരെ ദില്ലി വരെ താൻ പോരാടിയെന്നും മമത പറഞ്ഞു. ബിജെപി നുഴഞ്ഞുകയറ്റം പ്രചാരണത്തില് സജീവ ചർച്ചയാക്കുമ്പോഴാണ് ടിഎംസി എസ്ഐആർ ഉയർത്തിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ തിരിക്കുന്നത്.
രാജ്യത്തെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കുന്ന മുഖ്യമന്ത്രിക്ക് ആ പദവിയിലിരിക്കാൻ അർഹതയില്ലെന്ന് ബിജെപി തിരിച്ചടിച്ചു. വനിതകൾക്കും യുവാക്കൾക്കും പ്രതിമാസ സഹായധന പദ്ധതിയടക്കം പത്ത് പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസ് ഇന്നലെ പ്രകടന പത്രികയിറക്കിയിരുന്നു. അസമിൽ തൃണമൂൽ 17 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയും ഇറക്കിയിരുന്നു. ഏപ്രിൽ 1, 3, 6 തീയതികളിലായി അസമിൽ നരേന്ദ്രമോദി റാലികളിൽ പങ്കെടുക്കാനെത്തും. അസമിൽ കേരളത്തിനൊപ്പം ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23നും 29നും രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ്.


