താമസിയാതെ, പരിചാരകരും ബന്ധുക്കളും ഇയാളെ തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പ് വെളിച്ചത്തായി.

ലഖ്നൗ: ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി. ഉത്തർപ്രദേശിലെ ബസ്തിയിലെ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിചരിക്കുന്ന വ്യാജ ഡോക്ടറെയാണ് അറ്റൻഡർമാർ പിടികൂടിയത്. രാജ് കുമാർ എന്നയാൾ ഡോക്ടറുടെ വേഷത്തിൽ മാസ്‌കും സ്റ്റെതസ്കോപ്പും ധരിച്ച് വാർഡിലേക്ക് പ്രവേശിച്ചു. മുതിർന്ന ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉൾപ്പെടെ പരിചരിക്കാൻ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ രോഗിയുടെ കുടുംബം മരുന്നുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംശയം ഉയർന്നത്. മറുപടി നൽകുന്നതിനുപകരം, വാർഡനോട് ചോദിച്ച് പറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അറ്റൻഡർമാരിൽ സംശയമുണർത്തി. 

Add Asianetnews as a Preferred SourcegooglePreferred

താമസിയാതെ, പരിചാരകരും ബന്ധുക്കളും ഇയാളെ തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ തട്ടിപ്പ് വെളിച്ചത്തായി. ജനങ്ങൾ അയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗുരുതരാവസ്ഥയിൽ ഭാര്യയെ ഒരാൾ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് മണിക്കൂറോളം ചികിത്സ ലഭിക്കാതെ കിടക്കുകയും പിന്നീട് മരിച്ചുവെന്നും കുടുംബം ആരോപിച്ചു. ഈ സമയത്ത്, വ്യാജ ഡോക്ടർ അത്യാഹിത വാർഡിൽ മെഡിക്കൽ സ്റ്റാഫായി വേഷമിട്ട് രോ​ഗികളെ പരിശോധിക്കുകയായിരുന്നു. 

ജില്ലാ ആശുപത്രി എസ്‌ഐസി ഡോ. ഖാലിദ് റിസ്വാൻ സംഭവം സ്ഥിരീകരിച്ചു. ഡോക്ടറായി വേഷം ധരിച്ച് വാർഡിൽ ഒരു അജ്ഞാതൻ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ആളുകൾ അയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.