കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീംകോടതിയിലേക്ക്, ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ആവർത്തിച്ച് കൃഷി മന്ത്രി
കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു.
ദില്ലി: കാർഷിക നിയമത്തിനെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. കർഷക വിരുദ്ധമായ പുതിയ കാർഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കർഷകർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പുതിയ നിയമപരിഷ്കാരം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാർഷിക മേഖലയെ തകർക്കുമെന്നും ഹർജിയിൽ പറയുന്നു. സമാന്തര ചർച്ചകൾ ആരംഭിക്കുന്നത് കാർഷിക മേഖലയെ തകർക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആവശ്യപ്പെട്ടു. എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചകളിലൂടെ തർക്കങ്ങൾക്ക് അവസാനം സാധ്യമാണെന്നും തോമർ പറഞ്ഞു. കർഷക സമരം ശക്തിപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ തോമർ അഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കി കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് കർഷകർ ഇപ്പോഴും. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിൻ്റെ പേരിൽ കർഷകർക്കെതിരെ ഇന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.