കര്‍ഷക പ്രക്ഷോഭം 32-ാം ദിവസം; നിലപാടിൽ മാറ്റമില്ല, സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കുമെന്ന് സംഘടനകൾ
കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്.
ദില്ലി: ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസം. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയിൽ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കൾ അറിയിച്ചു.
കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിര്‍ത്തികളിലൂടെ ദില്ലി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തികളിൽ നേരിട്ടെത്തി സുരക്ഷ ക്രമീകരണങ്ങൾ ദില്ലി പൊലീസ് കമ്മീഷണര്‍ ഇന്നലെ വിലയിരുത്തിയിരുന്നു.
കർഷകസമരത്തിനിടെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. മൻ കീ ബാത്ത് നടക്കുമ്പോൾ പാത്രം കൊട്ടിയും കൈ കൊട്ടിയും പ്രതിഷേധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സ്ഥലങ്ങളിലും കർഷകർ പ്രതിഷേധിക്കും.കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് മൻകീ ബാത്ത് നടക്കുന്നത്.