പാർലമെന്റ് ഉപരോധിക്കുമെന്ന് കർഷകർ; ഉപരോധം ബജറ്റ് അവതരണ ദിനത്തിൽ
ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനട ജാഥ നടത്താനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനമായി.
ദില്ലി: പ്രക്ഷോഭപരിപാടികളുടെ ഭാഗമായി പാർലമെന്റ് ഉപരോധം നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനട ജാഥ നടത്താനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനമായി.
കർഷക സമരത്തിന്റെ ഭാഗമായുള്ള ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ദില്ലി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹമാണ്.സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്. റാലി തടയാനുള്ള യുപി സർക്കാറിന്റെ നീക്കം വലിയ വിവാദമാകുകയും ചെയ്തു.
രാജ്പഥിൽ രാജ്യത്തിന്റെ സൈനിക ശക്തിയുടെ വിളിച്ചോതുന്ന റിപബ്ലിക്ക് ദിന പരേഡ് നാളെ അവസാനിക്കുമ്പോൾ അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്റ്ററുകൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 100 കിലോമീറ്ററിൽ അധികം ദൂരം തലസ്ഥാനത്തെ വലംവെക്കുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുക. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമേ ട്രാക്ടറുകളിൽ ഉപയോഗിക്കാവൂ എന്നതടക്കം കർശന നിർദേശങ്ങൾ ആണ് സംയുക്ത സമരസമിതി നൽകിയിരിക്കുന്നത്.
ഇതിനിടെ റാലിക്ക് ട്രാക്റ്ററുകൾക്ക് ഡീസൽ നൽകരുതെന്ന് യുപി സർക്കാർ പെട്രോൾ പമ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. .
ഇതിന്റെ അടിസ്ഥാനത്തിൽ കന്നാസുകളിൽ പോലും ഡീസൽ നൽകില്ലെന്ന് പമ്പുകളിൽ പോസ്റ്ററുകൾ പതിപ്പിച്ചു. യോഗി സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമയി കർഷകസംഘടനകളും സമാജ്‌വാദി പാർട്ടി, അകാലി ദൾ എന്നിവയും രംഗത്തെത്തി.