കിണറ്റിൽ പെൺ ആനയുടെ ജഡം, കറങ്ങി നടക്കുന്നതിനിടെ വീണതാകാമെന്ന് വനംവകുപ്പ്

ഭവനേശ്വർ (ഒഡീഷ) : ഒഡീഷയിലെ കിണറ്റിൽ ആനയുടെ ജഡം. മയൂർഭഞ്ച് ജില്ലയിലെ സരന്ദ വനത്തിനടുത്തുള്ള ഒരു കിണറ്റിൽ ബുധനാഴ്ചയാണ് 12 വയസ്സുള്ള പെൺ ആനയുടെ ജഡം കണ്ടെത്തിയത്. ചൊവ്വാഴ്‌ച രാത്രി കൂട്ടത്തോടെ കറങ്ങിനടക്കുന്നതിനിടെ ആന കിണറ്റിൽ വീണ്‌ മരിച്ചതാകാമെന്നാണ്‌ കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലർച്ചെ പ്രദേശവാസികൾ ജഡം കാണുകയും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. വനംവകുപ്പ ഉദ്യോഗസ്ഥരെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തുവെന്ന് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നബിൻ ചന്ദ്ര നായിക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കേരളത്തിൽ മറയൂർ ചിന്നാറിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ കാന്തല്ലൂരില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ആക്രമിച്ചിരുന്നു. 47കാരനായ ശേഖർ ചാപ്‌ളിയെയാണ് കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ച് വീഴ്ത്തിയത്. പാളപ്പെട്ടി സ്റ്റേഷന് സമീപമുള്ള ഷെഡ്ഡിൽ രാത്രി കാവലിനുശേഷം ചൊവ്വാഴ്ച രാവിലെ 6.30-ന് വീട്ടിലേക്ക് പോകാനായി പുറത്തിറങ്ങിയപ്പോഴാണ് ശേഖര്‍ ഒറ്റയാന്‍റെ മുന്നില്‍പ്പെട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാന്തല്ലൂർ റേഞ്ചിൽ പലയിടങ്ങളിലും കാട്ടാന ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈകുന്നേരങ്ങളിൽ ഇറങ്ങുന്ന ആനകൾ പുലർച്ചെവരെ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ് ചെയ്യുന്നത്. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിവനപാതയില്‍ വനംവകുപ്പിന്‍റെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. ഷോളയാര്‍ റേഞ്ചിലെ വാഹനത്തിന് നേരെയാണ് കപാലി എന്ന് വിളിക്കുന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ കുത്തേറ്റ് ജീപ്പിന്‍റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.

Read More : ആനയെ കണ്ട് ഭയന്നോടി വീണ് മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി മരിച്ചു; പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ