സീറ്റ് മുഖ്യം ബിഗിലേ...തമ്മിലടി, ഒടുവിൽ 4 സ്ഥാനാർത്ഥികളെ മാറ്റി കോണ്‍ഗ്രസ്; നിഷ ഭാഗ്ര സ്ഥാനാർത്ഥിയായേക്കും
ഡെപ്യൂട്ടി കളക്ടർ പദവി രാജി വെച്ച നിഷ ഭാഗ്രയെ ആംലയില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ഭോപ്പാൽ : മധ്യപ്രദേശില്‍ പ്രതിഷേധം കണക്കിലെടുത്ത് നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാറ്റി കോണ്‍ഗ്രസ്. രണ്ട് മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റിയുള്ള പരീക്ഷ നടപടി കോണ്‍ഗ്രസ് തിരുത്തി. ഡെപ്യൂട്ടി കളക്ടർ പദവി രാജി വെച്ച നിഷ ഭാഗ്രയെ ആംലയില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്
വിമതരുടെ പ്രതിഷേധം വിജയ സാധ്യതയെ ബാധിച്ചേക്കുമെന്ന കണക്കു കൂട്ടലിലാണ് നാല് സീറ്റുകളില്‍ സ്ഥാനാർത്ഥിയെ മാറ്റാനുള്ള കോണ്‍ഗ്രസ് തീരുമാനം. സുമാവാലി, പിപ്പരിയ, ബഡ്‍നഗർ, ജാവ്റ സീറ്റുകളിലാണ് പുതിയ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ ബഡ്നഗറിലും സുമാവാലിയിലും സിറ്റിങ് എംഎല്‍എമാരെ മാറ്റി പുതിയ ആളുകളെ പരീക്ഷച്ച നടപടി കോണ്‍ഗ്രസ് തിരുത്തി. സുമാവാലിയില്‍ നിലവിലെ സ്ഥാനാർത്ഥിയായ കുല്‍ദീപ് സികർവാറിന് പകരം സിറ്റിങ് എംഎല്‍എ ആയ അജബ് സിങ് കുശ്വാഹ തന്നെ സ്ഥാനാർത്ഥിയാകും. പിപ്പരിയയില്‍ ഗുരുചരണ്‍ ഖാരെയ്ക്ക് പകരം വീരേന്ദ്ര ബെല്‍വാൻഷിയും ജാവറയില്‍ ഹിമ്മത് ശ്രിമാലിന് പകരം വീരേന്ദർ സിങ് സോളങ്കിയും സ്ഥാനാർത്ഥിയാകും. ബഡ്‍നഗറില്‍ എംഎല്‍എ ആയ മുരളി മോർവാള്‍ തന്നെ സ്ഥാനാർത്ഥിയാക്കാതത്തിനെതിരെ കമല്‍നാഥിന്‍റെ വസതിക്ക് മുന്നില്‍ വലയി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നലെയാണ് ഇവിടെ മുരളി മോർവാളിന് തന്നെ ടിക്കറ്റ് നല്‍കാൻ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
കൊമ്മട്ടിറെഡ്ഢി രാജഗോപാൽ റെഡ്ഢി ബിജെപി അംഗത്വം രാജിവച്ചു, വീണ്ടും കോൺഗ്രസിലേക്കെന്ന് സൂചന
അതേസമയം നാലിടങ്ങളില്‍ സ്ഥാനാർത്ഥികളെ മാറ്റിയത് മറ്റിടങ്ങളിലും പ്രതിഷേധം കൂടുന്നതിന് കാരണമാകുമോയെന്ന ആശങ്കയും കോണ്‍ഗ്രസിലുണ്ട്. പ്രതിഷേധത്തെ തുടർന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ മാറ്റിയത് ബിജെപിയിലെ വിമതരുടെ പ്രതിഷേധത്തെയും സ്വാധീനിച്ചേക്കും. രാജിവെച്ച ഡെപ്യൂട്ടി കളക്ടർ നിഷ ഭാഗ്രക്ക് സ്ഥാനാർത്ഥിത്വം നല്കുന്നതിൽ കോണ്‍ഗ്രസ് ആലോചനയുണ്ട്. ആംലയില്‍ മത്സരിക്കാനായി നിഷ ഭാഗ്ര പദവി രാജിവെച്ചിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. പിന്നീട് കോണ്‍ഗ്രസ് ആംലയില്‍ മറ്റൊരു സ്ഥാനാർത്ഥിയതിന് പിന്നാലെയാണ് രാജി സർക്കാർ അംഗീകരിച്ചത്. നിഷ ഭാഗ്ര മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍ ആംലയില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്.