'ആശങ്കപ്പെടേണ്ട സാഹചര്യമില്ല,എല്‍ഐസിയുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ചല്ല'
ഇത് ആദ്യമായാണ് അദാനി വിവാദത്തിൽ കേന്ദ്രം പ്രതികരിക്കുന്നത്.പൊതുമേഖല സ്ഥാപനങ്ങളുടെ അദാനി കമ്പനിയിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ

ദില്ലി:പൊതുമേഖല സ്ഥാപനങ്ങളുടെ അദാനി കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥൻ വ്യക്തമാക്കി.SBI , LIC എന്നീ പൊതുമേഖല കമ്പനികളുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ച് അല്ല.ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.ഇത് ആദ്യമായാണ് അദാനി വിവാദത്തിൽ കേന്ദ്രം പ്രതികരിക്കുന്നത്. അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പാര്‍ലമെന്‍രില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.
അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോകസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ് , ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോകസഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. പതിനാറ് പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ആദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.