ദില്ലി കലാപക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്ന രണ്ടാമത്തെയാളാണ് കലീം. എന്നാല്‍ ശിക്ഷ ലഭിക്കുന്ന ആദ്യത്തെയാളും. 

ദില്ലി: ദില്ലി കലാപക്കേസില്‍ (Delhi riot case) ആദ്യ ശിക്ഷ വിധിച്ച് ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതി. കലാപക്കേസില്‍ പ്രതിയായ ഷാരൂഖിനെ ഒളിവില്‍ പോകാന്‍ സഹായിച്ച കേസിലെ പ്രതിക്കാണ് ശിക്ഷ വിധിച്ചത്. പ്രതിയായ കലീം അഹമ്മദിന് മൂന്ന് വര്‍ഷത്തെ തടവും രണ്ടായിരം രൂപ പിഴയുമാണ് ശിക്ഷ. കലാപത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസിന് നേരെ ഷാരൂഖ് തോക്കു ചൂണ്ടിയ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാരൂഖ്. പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ദീപക് ദാഹിയയെ വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഷാരൂഖ് തോക്ക് ചൂണ്ടിയതെന്ന് പൊലീസ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇയാള്‍ തോക്കുചൂണ്ടി നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 2020 മാര്‍ച്ച് മൂന്നിനാണ് ഇയാളെ യുപിയിലെ ഷംലിയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇയാള്‍ക്ക് അഭയം നല്‍കിയത് കലീം അഹമ്മദാണെന്ന് ഡിസംബര്‍ ഏഴിന് കൊടതി കണ്ടെത്തിയിരുന്നു. ദില്ലി കലാപക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്ന രണ്ടാമത്തെയാളാണ് കലീം. എന്നാല്‍ ശിക്ഷ ലഭിക്കുന്ന ആദ്യത്തെയാളും. ലഹളയില്‍ 73കാരിയുടെ വീടിന് തീയിട്ട ദിനേഷ് യാദവ് എന്ന മിഖായേല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാളുടെ ശിക്ഷാ വിധിയില്‍ 22ന് കോടതി വാദം കേള്‍ക്കും.