രാവിലെ പല വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങാൻ പ്രയാസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മാത്രം ചെന്നൈയിൽ 226 വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പല വിമാനങ്ങളും ചെന്നൈയിൽ ഇറങ്ങാൻ പ്രയാസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏറെനേരം വട്ടമിട്ടു പറന്നതിനു ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. അതേസമയം, ചെന്നൈയിൽ ഇന്നലെ രാവിലെ ഒരു ഇൻഡിഗോ വിമാനം ലാൻഡ് ചെയാൻ ശ്രമിച്ചതിനു ശേഷം, വീണ്ടും പറന്നുയരുന്നത് എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റ ആധികാരകത ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിലും ഭയപ്പെടുത്തുന്നതാണ് ദൃശ്യത്തിലെ വിമാനത്തിന്റെ ലാൻഡിങ് ശ്രമവും, ഇതിന് സാധിക്കാതെ വീണ്ടും തിരിച്ച് പറക്കുന്നതുമായ കാഴ്ച.
അതേസമയം, ഫിൻജാൽ കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി. പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. ഇന്ന് രാത്രി വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കരതൊട്ടെങ്കിലും ഫിൻജാൽ പുതുച്ചേരി തീരത്ത് നിന്ന് നീങ്ങിയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൃഷ്ണനഗറിലെ വീടുകളിൽ കുടുങ്ങിയ 500ലേറെ പേരെ രക്ഷപ്പെടുത്താൻ ജില്ലാ ഭരണകൂടം സൈന്യത്തിന്‍റെ സഹായം തേടി. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറോടെ രക്ഷാദൗത്യം ആരംഭിച്ചു. ഇതുവരെ 100 പേരെ പുറത്തെത്തിച്ചു. എല്ലാ സ്കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടുനൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തമിഴ്നാട്ടിലെ വിഴുപ്പുറത്തും കടലൂരിലും കള്ളക്കുറിച്ചിയിലും ശക്തമായ മഴ തുടരുകയാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ് . തമിഴ്നാട്ടിലെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
