ജോലി അന്വേഷിക്കാനെന്ന വ്യാജേന ഹോട്ടലിലെത്തി പിറ്റേദിവസം ഹോട്ടലിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഇയാള്‍, കൗണ്ടറിലുണ്ടായിരുന്ന പണവും ധര്‍മ്മപ്പെട്ടിയിലെ പണവും മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ ഹോട്ടലില്‍ അടുത്ത ദിവസം മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. മണ്ണാര്‍കാട് സ്വദേശി സുരേഷിനെയാണ് മുക്കം പൊലീസ് പാലക്കാട് വെച്ച് പിടികൂടിയത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം - അരീക്കോട് പാലത്തിന് സമീപത്തുള്ള 'പുഴയോരം' ഹോട്ടലിലാണ് മോഷണം നടന്നത്. ഫെബ്രുവരി ഒന്‍പതാം തിയ്യതി പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്.

ഹോട്ടലിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് സുരേഷ് അകത്ത് കയറുകയായിരുന്നു. ഇയാള്‍ സംഭവത്തിന് തൊട്ട് തലേ ദിവസം ഇവിടെയെത്തി ജോലി ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇത് ഇവിടത്തെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനായിരുന്നു എന്ന് കരുതുന്നു. കൗണ്ടറിലെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളില്‍ ഉണ്ടായിരുന്ന ധര്‍മ്മ പെട്ടി തകര്‍ത്ത് അതിലുള്ള പണവുമാണ് ഇയാള്‍ മോഷ്ടിച്ചത്.

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളുടെ പേരില്‍ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോഴിക്കോട്ടും കേസുകളുണ്ടെന്നാണ് സൂചന.