ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിൽ പ്രതികരണവുമായി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റം തെളിയിക്കുന്നത് വരെ എല്ലാവരും നിരപരാധികളാണ്. കുറ്റക്കാരനല്ലെന്ന് പിന്നീട് കണ്ടെത്തിയാൽ, നഷ്ടമായ വർഷങ്ങൾക്ക് ആര് മറുപടി നൽകുമെന്നും അദ്ദേഹം ചോദിച്ചു. 

ദില്ലി: ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ പ്രതികരണവുമായി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കുറ്റം തെളിയിക്കുന്നത് വരെ എല്ലാവരും നിരപരാധികളാണ്. ഉമർ വിചാരണ തടവുകാരനായി അഞ്ചു കൊല്ലത്തോളം ജയിലിൽ കഴിയുന്നു. പിന്നീട് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാൽ നഷ്ടമായ സമയത്തിന് ആരു മറുപടി നൽകുമെന്നും മറ്റ് സാഹചര്യങ്ങൾ ഇല്ലെങ്കിൽ ജാമ്യം നൽകുക എന്നതാണ് നിയമമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിൽ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (JLF 2026) മുതിർന്ന മാധ്യമപ്രവർത്തകൻ വീർ സംഘ്‌വിയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.

2020 ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ആക്ടിവിസ്റ്റായ ഉമർ ഖാലിദ് വിചാരണ നേരിടുന്നത്. സംഭവത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി ഉമർ ഖാലിദിന് ജാമ്യം അനുവദിച്ചിരുന്നത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു അത്.