ആരോഗ്യവിഭാഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഡോ. വിജയ് കുമാർ രംഗയെ ഇതേ കേസിൽ നേരത്തേ എസിബി അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറൽ(ഡിജിഎച്ച്എസ്) ഡോ. വത്സല അഗർവാൾ അറസ്റ്റിലായി. ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച്(എസിബി) ആണ് ആരോഗ്യവിഭാഗം മുൻ ഡയറക്ടർ ജനറലിനെ അറസ്റ്റ്ചെയ്തത്. ആരോഗ്യവിഭാഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഡോ. വിജയ് കുമാർ രംഗയെ ഇതേ കേസിൽ നേരത്തേ എസിബി അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുൻ ഡയറക്ടർ ജനറലും അറസ്റ്റിലായത്.
ആരോഗ്യവിഭാഗം ഡയറക്ടർ ജനറലിന് കീഴിലുള്ള സെൻട്രൽ പ്രോക്യൂർമെന്റ് ഏജൻസി(സിപിഎ) വഴി വിവിധ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. എക്സറേ മെഷീനുകൾ, കിടക്കവിരികൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ, ഒആർഎസ് തുടങ്ങിയവ വാങ്ങിയതിലാണ് അഴിമതി നടന്നിട്ടുള്ളത്. വിപണിവിലയെക്കാൾ ഉയർന്നനിരക്കിലും ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയുമാണ് ഇവയെല്ലാം വാങ്ങിയതെന്നാണ് ആരോപണം. ടെൻഡർ നടപടികളിൽനിന്ന് ചില വിതരണക്കാരെ ഒഴിവാക്കി സ്വന്തം താത്പര്യപ്രകാരം വിതരണക്കാരെ ഉൾപ്പെടുത്തിയതായും പറയുന്നു.
ആരോഗ്യവിഭാഗത്തിലെ വൻ അഴിമതി സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ ജൂൺ രണ്ടാം തീയതിയാണ് എസിബി സംഭവത്തിൽ കേസെടുത്തത്. അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്ത എസിബി, ടെൻഡർ നടപടികളുടെ രേഖകളടക്കം പിടിച്ചെടുത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.
അഴിമതി ആരോപണം ഉയർന്നതോടെ മേയ് 21-ന് ഡോ. വത്സല അഗർവാളിനെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. തുടർന്ന് ലെഫ്. ഗവർണർ തരൺജിത് സിങ് സന്ദുവിന്റെ നിർദേശപ്രകാരം ഇവരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇതിനുപിന്നാലെയാണ് അഴിമതിക്കേസിൽ എസിബി ഡോ. വത്സല അഗർവാളിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ആരോഗ്യവിഭാഗം സ്റ്റോറുകളിലെ മരുന്ന് സംഭരണത്തിലടക്കം വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതോടെ ഏഴ് ജീവനക്കാരെ ഡൽഹി സർക്കാർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തപ. സിപിഎയിലെ രണ്ട് ഉദ്യോഗസ്ഥരെയും അഞ്ച് ഫാർമസിസ്റ്റുകളെയുമാണ് സസ്പെൻഡ്ചെയ്തത്. ആരോഗ്യവിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
അഴിമതിക്കെതിരേ സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും കഴിഞ്ഞദിവസം വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.


