മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജി വെച്ചത്. തുടർന്ന് രാത്രിയോടെയാണ് ഇഡി സോറന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റാഞ്ചി: ഭൂമി അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു. കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജി വെച്ചത്. തുടർന്ന് രാത്രിയോടെയാണ് ഇഡി സോറന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിലെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടിം സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ദില്ലിയിലെ വസതിയിൽ എത്തി. എന്നാൽ സോറനെ കണ്ടെത്താനായില്ല. ഒടുവിൽ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തിയത്.
സോറന്‍റെ രാജിയോടെ വിശ്വസ്തനായ മന്ത്രി ചംപായ് സോറൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകൾ. സംസ്ഥാനം ഭരിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള എംഎൽഎമാര്‍ ഗവര്‍ണറുടെ വസതിയിലെത്തി ഗതാഗത വകുപ്പ് മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 48 എംഎൽഎമാരാണ് ഗവര്‍ണറെ കണ്ടത്. കോൺഗ്രസ് എംഎൽഎമാരടക്കം രാജ്ഭവനിലെത്തി. നേരത്തെ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു.
Read More : 150 കോടി! ചിരിക്കണോ, മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് ഞാൻ കരയണോ ?; പിവി അൻവറിന് മറുപടിയുമായി വിഡി സതീശൻ
