'ഏറ്റവും സ്വകാര്യ വിവരവും ചോർന്നു', ഹാർവാർഡിൽ ജോലിയെന്ന പേരിൽ തട്ടിപ്പിന് ഇരയായി മുതിർന്ന മാധ്യമപ്രവർത്തക
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ജേർണലിസം പ്രൊഫസർ ജോലിയിൽ ചേരാനായി ആയിരുന്നു ഈ രാജി. എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ജോലി വാഗ്ദാനം തട്ടിപ്പായിരുന്നെന്ന് താൻ വൈകി തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് നിധിയിപ്പോൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദില്ലി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി. എന്‍ഡിടിവിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനാണ് പോലീസില്‍ പരാതി നല്‍കിയത്. ജേര്‍ണ്ണലിസം ഡിപ്പാര്‍ട്ട്മെന്‍റില്‍ അസോസിയേറ്റ് പ്രൊഫസറാക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് എന്‍ഡിടിവിയില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ നിധി റസ്ദാന്‍ രാജി വച്ചിരുന്നു. ഈ മാസം ജോലിക്ക് കയറാന്‍ ശ്രമിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലാകുന്നത്.
ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങളും ഇ മെയില്‍ വിശദാംശങ്ങളും കൈമാറിയെന്നും അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും നിധി റിസ്ദാന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് നിധി റസ്ദാന്‍ പറഞ്ഞു. തട്ടിപ്പിനിരയായ വിവരം ട്വിറ്ററിലൂടെയാണ് നിധി റിസ്ദാന്‍ അറിയിച്ചത്.
ഹാർവാർഡ് സർവ്വകലാശാലയിൽ ജേർണലിസം അധ്യാപികയായി ജോലിയ്ക്ക് ചേരുകയാണെന്ന് കഴിഞ്ഞ വർഷം ജൂണിലാണ് നിധി ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ കൂടുതലൊന്നും സോഷ്യൽ മീഡിയയിൽ ഇനി പങ്കുവെക്കില്ലെന്നും നിധി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.