മഹാരാഷ്ട്രയില്‍ ക്വാറന്‍റൈന്‍ മുദ്ര പതിപ്പിച്ച നാലുപേര്‍ വീടുവിട്ടിറങ്ങി ട്രെയിനില്‍ കയറി
മഹാരാഷ്ട്രയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച നാലുപേര്‍ വീടുവിട്ടിറങ്ങി ട്രെയിനില്‍ കയറി.
മുംബൈ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച നാലുപേര്‍ വീടുവിട്ടിറങ്ങി ട്രെയിനില്‍ കയറി. മുംബൈ-ദില്ലി ഗരീബ്‍രഥ് ട്രെയിനിലാണ് ക്വാറൻറൈന്‍ സീല്‍ പതിപ്പിച്ച ഇവരെ കണ്ടെത്തിയത്.
ട്രെയിന്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ ക്വാറന്‍റൈന്‍ മുദ്ര പതിപ്പിച്ച നാലുപേരെ കുറിച്ചുള്ള വിവരം സഹയാത്രികര്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ട്രെയിന്‍ പാല്‍ഗഢില്‍ എത്തിയപ്പോള്‍ ജി 4, ജി 5 കോച്ചുകളില്‍ സഞ്ചരിച്ച നാലുപേരെയും അവിടെ കാത്തുനിന്ന മെഡിക്കല്‍ സംഘത്തിന് കൈമാറുകയായിരുന്നു.
ജര്‍മനിയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ഇവരോട് വീടുകളില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. 14 ദിവസം വീടുകളില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് ഇവര്‍ ഗരീബ് രഥ് എക്സ്പ്രസില്‍ സൂറത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ഇവര്‍ എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും ട്രെയിനില്‍ കയറിയെന്നും വ്യക്തമല്ല. അടുത്തിടെയാണ് കൊവിഡ് 19 രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തുവരുടെ കയ്യില്‍ ക്വാറൻറൈന്‍ സ്റ്റാംപ് പതിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുമാനിച്ചത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക