കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനം. മുഖ്യമന്ത്രി ഡി കെ ശിവകുമാ‍റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റേതാണ് തീരുമാനം. നേരത്തെ വിദ്യാർത്ഥിനികൾക്ക് മാത്രമുണ്ടായിരുന്ന സൗജന്യ ബസ് പാസാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തുന്നത്. 

ബെംഗളൂരൂ: കർണാടകത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി കെ ശിവകുമാ‍റിൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥിനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് നിരവധി പേർ ചോദ്യംചെയ്തുവെന്നും അതിനാലാണ് മുഴുവൻ വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും ഡി കെ ശിവകുമാർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് യുവത്വത്തിന്റെ കാലഘട്ടമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പെൺകുട്ടികൾക്ക് മാത്രം എന്തിനാണ് സൗജന്യ ബസ് യാത്ര എന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ സൗജന്യ ബസ് പാസ് നൽകുകയാണ്. എല്ലാ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കും. ഡി കെ ശിവകുമാർ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി കെ ശിവകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുവാക്കളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഈ നാട്ടിലെ ജനങ്ങൾ എന്നിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. മുൻപ് അവർ എന്നെ വിമർശിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ പുകഴ്ത്തിയിട്ടുണ്ടാകാം. തനിക്ക് രാഷ്ട്രീയമായ അനുഭവസമ്പത്തിന്റെ പശ്ചാത്തലമുണ്ട്. കഷ്ടപ്പാടുകളും സന്തോഷവും കണ്ടിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ അധികാരവും കണ്ടതാണ്. തന്റെ വിശ്വാസം ജനങ്ങളിലാണ് അർപ്പിച്ചിരിക്കുന്നതെന്നും ശിവകുമാ‍ർ പറഞ്ഞു.

തൊഴിൽ അന്വേഷിക്കുന്നവർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും ഡി കെ ശിവകുമാ‍ർ ആവശ്യപ്പെട്ടു. കമ്പനികളുമായി സംസാരിച്ചു ജോലി നൽകുന്നതിന് ക്രമീകരണങ്ങൾ ചെയ്യുമെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു. കർണാടകത്തിൻ്റെ 24-ാമത് മുഖ്യമന്ത്രി ബെം​ഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് ഡി കെ ശിവകുമാ‍ർ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.