വൈദ്യുതി ബിൽ പൂജ്യമാക്കും, പ്ലാൻ വിവരിച്ച് പ്രധാനമന്ത്രി; സൗജന്യ റേഷനിലും വമ്പൻ പ്രഖ്യാപനം, 'മോദി 3.0 ഉറപ്പ്'
രാജ്യത്തുടനീളം പൈപ്പിലൂടെ ഗ്യാസ് നൽകാനുള്ള പദ്ധതിയിലാണ് സർക്കാർ. ഇത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സാധ്യമാകുമെന്നും മോദി
![free electricity for all PM Modi assurance ration free will continue asd free electricity for all PM Modi assurance ration free will continue asd](https://static-ai.asianetnews.com/images/01hp1mftvzhnj1xkcaxa3pysgh/modi_363x203xt.jpg)
ദില്ലി: കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ബജറ്റ് സമ്മേളനത്തിനുള്ള മറുപടിയായുള്ള രാജ്യസഭയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി, മോദി 3.0 ഉറപ്പാണെന്ന ആത്മവിശ്വാസം പ്രകടപ്പിച്ചത്. താൻ നയിച്ച ബി ജെ പി സർക്കാരിന്‍റെ 10 വർഷത്തെ ഭരണം രാജ്യത്തിന് വളരെയധികം ഗുണകരമായെന്നും വിവിധ മേഖലകളിൽ രാജ്യം മുന്നേറിയെന്നും മോദി അവകാശപ്പെട്ടു. രാജ്യത്താകെ വലിയ വികസനത്തിനാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്നും മോദി 3.0 വികസിത ഭാരതത്തിനായി ഉറച്ച തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പട്ടു.
സൗജന്യ റേഷനടക്കമുള്ള 3 പദ്ധതികൾ മോദി 3.0 തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് പദ്ധതി എന്നിവയാണ് സൗജന്യ റേഷൻ പദ്ധതിക്കൊപ്പം തുടരുകയെന്നും മോദി വിശദീകരിച്ചു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരായവർ അതിലേക്ക് മടങ്ങാതിരിക്കാൻ ശ്രദ്ധിക്കും. അതിനുവേണ്ടിയാണ് സൗജന്യ റേഷൻ പദ്ധതിയടക്കം തുടരുമെന്ന പ്രഖ്യാപനമെന്നും അദ്ദേഹം വിവരിച്ചു. രാജ്യത്ത് എല്ലാവർക്കും വൈദ്യുതി ബിൽ പൂജ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുണ്ടെന്ന് മോദി വ്യക്തമാക്കി. സൗരോർജ്ജത്തിന്‍റെ ഉപയോഗത്തിലൂടെ വൈദ്യുതി ബിൽ പൂജ്യമാക്കാനാകുമെന്നും പ്രധാനമന്ത്രി വിവരിച്ചു. രാജ്യത്തുടനീളം പൈപ്പിലൂടെ ഗ്യാസ് നൽകാനുള്ള പദ്ധതിയിലാണ് സർക്കാർ. ഇത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സാധ്യമാകുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശത്തേക്ക് വിദ്യാർത്ഥികൾ പോകുന്നത് തടയാൻ സർവ്വകലാശാലകൾ ശക്തിപ്പെടുത്തും.
ബംഗാളിൽ നിന്ന് കണ്ണൂരിലെത്തി, കൃത്യം പ്ലാനുമായി! പക്ഷേ സുദീപിനെ 'കണ്ണൂർ സ്ക്വാഡ്' കയ്യോടെ പൂട്ടി
അതേസമയം പ്രതിപക്ഷത്തെയും കോൺഗ്രസിനെയും മോദി രൂക്ഷമായി പരിഹസിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി പേരെടുത്തുപറഞ്ഞാണ് പരിഹസിച്ചത്. മല്ലികാർജ്ജുൻ ഖർഗെയുടെ പ്രസംഗം ഏറെ നേരമ്പോക്ക് നൽകിയെന്നാണ് മോദി പരിഹസിച്ചത്. കോൺഗ്രസിലെ കമാൻഡർ, ദില്ലിയിൽ ഇല്ലാത്തതു കൊണ്ടാണ് ഖർഗയ്ക്ക് ഇത്ര സ്വാതന്ത്ര്യം കിട്ടിയതെന്നും ബി ജെ പിക്ക് 400 സീറ്റ് കിട്ടുമെന്ന് അനുഗ്രഹിച്ചതിന് ഖർഗെയോട് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പരിഹാസ രൂപേണ പറഞ്ഞു. ഇതു വരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പെന്നാണ് രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം