റഫാല്‍ കരാറിലെ അഴിമതി ആരോപണം; ഫ്രാന്‍സില്‍ അന്വേഷണം
യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.
ദില്ലി: റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ഓണ്‍ലൈന്‍ മാധ്യമമായ മീഡിയപാര്‍ട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷിക്കുന്നത്. സ്‌പെഷ്യല്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചു. അഴിമതി നടന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണമെന്ന് ദേശീയ ധനകാര്യ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഫ്രഞ്ച് എന്‍ജിഒ ഷെര്‍പയുടെ പരാതിയിലാണ് നടപടി. കരാറില്‍ അഴിമതി നടന്നതായും സ്വാധീനം ചെലുത്തപ്പെട്ടതായും ഷെര്‍പ ആരോപിച്ചു.
2021 ഏപ്രില്‍ മുതല്‍ മീഡിയാപാര്‍ട്ട് വെബ്‌സൈറ്റ് റഫാല്‍ ഇടപാടില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെ ഇടനിലക്കാര്‍ക്ക് 8000 കോടി രൂപ കൈക്കൂലി നല്‍കിയെന്നും വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. പബ്ലിക് പ്രൊസിക്യൂഷന്‍ സര്‍വീസ് മുന്‍ മേധാവി എലിയാന ഹൗലട്ടിയാണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളിലെ സത്യം പുറത്തുവരണമെന്ന് അവര്‍ വ്യക്തമാക്കി.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് വിമാനത്തിന് 526 കോടിയായിരുന്നു വില. എന്നാല്‍ 2016ല്‍ വിമാനത്തിന്റെ വില 1670 കോടിയായി ഉയര്‍ത്തി. സാങ്കേതിക വിദ്യയടക്കം കൈമാറുന്നതിനാലാണ് വില ഉയര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തും സാങ്കേതിക വിദ്യ കൈമാറുന്നത് കരാറിലുണ്ടായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 59000 കോടി രൂപക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ കരാറൊപ്പിട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona