സമയമായിട്ടും പെയ്യുന്നില്ല; യുപിയിൽ മഴ പെയ്യാനായി തവളക്കല്ല്യാണം
ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആചാരങ്ങളെല്ലാം പാലിച്ചു നടത്തിയ വിവാഹത്തിനായി നൂറുകണക്കിനാളുകൾ എത്തി.
ഗൊരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മഴ പെയ്യാന്‍ തവളകളെ വിവാഹം കഴിപ്പിച്ച് നാട്ടുകാരുടെ ആഘോഷം. മഴ കുറഞ്ഞതോടെ മഴദൈവത്തെ പ്രീതിപ്പെടുത്താനാണ് വലിയ ആഘോഷമായി തവള വിവാഹം നടത്തിയത്. ഗൊരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തിൽ ഹിന്ദു മഹാസംഘാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആചാരങ്ങളെല്ലാം പാലിച്ചു നടത്തിയ വിവാഹത്തിനായി നൂറുകണക്കിനാളുകൾ എത്തി. തവളകൾക്ക് മാല ചാർത്തി പുഷ്പ വൃഷ്ടി നടത്തി.
''തവളകളെ വിവാഹം കഴിപ്പിച്ചാൽ മഴപെയ്യുമെന്നത് ചില നാട്ടിലെ വിശ്വാസമാണ്. വരള്‍ച്ചയാണ് നാട്ടിൽ. ഇപ്പോൾ മഴ പെയ്യേണ്ട സമയമാണ്. സാവൻ മാസത്തിന്റെ അഞ്ച് ദിനം പിന്നിട്ടു. പക്ഷേ മഴയില്ല. മഴ പെയ്യാന്‍ പൂജകള്‍ നടത്തി. ഇപ്പോൾ ഞങ്ങൾ തവളകളുടെ വിവാഹം സംഘടിപ്പിച്ചു. അത് ആചാരത്തിന്‍റെ ഭാഗമാണ്'' - വിവാഹ ചടങ്ങ് സംഘടിപ്പിച്ച മഹാസംഘ് നേതാവ് രമാകാന്ത് വെര്‍മ പറഞ്ഞു.
മുൻ വർഷങ്ങളിലും സമാനമായ തവളക്കല്ല്യാണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ മഹാരാജ്‍ഗഞ്ചില്‍ മഴ കിട്ടാന്‍ ജനങ്ങള്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ചിരുന്നു. ജയമംഗൾ കനോജിയ എംഎല്‍എയെ ആണ് നാട്ടുകാര്‍ ചെളിയില്‍ കുളിപ്പിച്ചത്. മഴ ദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു ആചാരം. അതേസമയം ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉത്തരാഖണ്ഡിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ദില്ലിയിലും മഴ മുന്നറിയിപ്പുണ്ട്. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്തത്.
ന്യൂനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി, കേരളത്തിൽ 5 നാൾ മഴ സാധ്യത, ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട്
നടുറോട്ടില്‍ ഒരു ഭീമന്‍ ഗര്‍ത്തം, നിര്‍ത്തിയിട്ട കാറിനെ ഭൂമി വിഴുങ്ങി!
കനത്ത മഴയില്‍ നടുറോഡില്‍ ഉണ്ടായ ഗര്‍ത്തം ഒരു വാനിനെ അപ്പാടെ വിഴുങ്ങി. ഗര്‍ത്തത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാനാണ്, പൊടുന്നനെ മണ്ണ് പിളര്‍ന്നുമാറി താഴെയുള്ള ഭീമന്‍ ഗര്‍ത്തത്തിലേക്ക് നിലം പതിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഈ സംഭവം.
അമേരിക്കയിലെ ബ്രോന്‍ക്‌സിലാണ് ഇന്നലെ ഭീമന്‍ഗര്‍ത്തം വാനിനെ വിഴുങ്ങിയത്. ഇവിടെ തിങ്കളാഴ്ച കനത്ത മഴ പെയ്തിരുന്നു. സമീപത്തെ േൈഹവകളില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. ഇതിനിടയിലാണ് നടുറോട്ടില്‍ ഒരു ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടത്.
സിബിഎസ് 2 വാര്‍ത്താ സംഘം മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബ്രോന്‍ക്‌സിലും പരിസരത്തും ചുറ്റിത്തിരിയുന്നതിനിടയിലാണ് അവരുടെ ക്യാമറയ്ക്കു മുന്നില്‍ വെളുത്ത നിറമുള്ള ഒരു വാന്‍ ഭൂമിയിലേക്ക് താണുപോയത്. നിരവധി പേര്‍ സാക്ഷികളായി നില്‍ക്കെയാണ് ഒരു തൊഴിലാളിയുടെ വാന്‍ ഗര്‍ത്തത്തിലേക്ക് താണുപോയത്. ഇതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ സിബിഎസ് ചാനലിലൂടെ പുറത്തുപോയി. പരിസരത്തുണ്ടായിരുന്ന പലരും ഈ അപകടം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
വെളുത്ത നിറമുള്ള വാന്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ഈ വീഡിയോകളില്‍ ദൃശ്യമാണ്. പതിയെ കാറിന്റെ ടയറിനു ചുറ്റും ഒരിളക്കം തുടങ്ങി. മണ്ണ് പതിയെ അനങ്ങാന്‍ തുടങ്ങി. അതിനുശേഷമാണ് പൊടുന്നനെ ഈ വാനിന് അടിയിലുള്ള മണ്ണ് പൂര്‍ണ്ണമായി നീങ്ങിപ്പോയത്. വാന്‍ തൊട്ടടുത്തുള്ള ഗര്‍ത്തത്തിലേക്ക് നിലം പതിക്കുന്നത് വീഡിയോകളില്‍ കാണാം. മൂന്നു നാല് കാറുകള്‍ ഉള്‍ക്കൊള്ളാവുന്നത്ര ഭീമന്‍ ഗര്‍ത്തമാണ് ഇവിടെ രൂപപ്പെട്ടത്.
ഡോണി പാപഡോഡുലൂസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തില്‍ പെട്ട വാന്‍. വാന്‍ പോയാലും, തന്റെ ജീവന്‍ രക്ഷപ്പെട്ടല്ലോ എന്നായിരുന്നു സംഭവത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഇദ്ദേഹം വൈകാരികമായി പ്രതികരിച്ചത്.
റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് എങ്ങനെയെന്ന കാര്യം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മഴക്കെടുതി കാരണമാണോ ഗര്‍ത്തം രൂപപ്പെട്ടത് എന്ന കാര്യം പരിസ്ഥിതി വകുപ്പ് ഇതുവരെ ഉറപ്പാക്കിയിട്ടില്ല.