വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനാണ് ഫ്യൂവൽസ്വിച്ച് ഉപയോഗിക്കുന്നത്.

ദില്ലി: താനേ ഓഫാവുന്ന ഫ്യൂവൽ സ്വിച്ചുകൾ, എയർ ഇന്ത്യയുടെ ദീർഘദൂര വിമാന സർവ്വീസുകൾക്ക് പതിവായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന് നേരിട്ടതിന് സമാനമായ തകരാറാണ് ഞായറാഴ്ച ലണ്ടനിലെ ഹീത്രുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനുമുണ്ടായത്. തിങ്കളാഴ്ച ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാല പൈലറ്റ് ഫ്യൂവൽ സ്വിച്ചിന്റെ തകരാറ് വിശദമാക്കി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 787 ഡ്രീം ലൈനർ വിമാനങ്ങളിലെ സാങ്കേതിക പിഴവ് പരിശോധിക്കാൻ തീരുമാനമായത്. 

വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനാണ് ഫ്യൂവൽസ്വിച്ച് ഉപയോഗിക്കുന്നത്. അഹമ്മദാബാദിൽ ജൂൺ മാസത്തിലുണ്ടായ വിമാന ദുരന്തത്തിൽ ഫ്യൂവൽ സ്വിച്ച് കട്ട് ഓഫ് ചെയ്ത നിലയിലാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകളിൽ വ്യക്തമായത്. അഹമ്മദാബാദിൽ 269 പേരാണ് എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് കൊല്ലപ്പെട്ടത്.

ബോയിംഗ് 787-8 വിമാനങ്ങളിലെ ഫ്യൂവൽ സ്വിച്ചുകളുടെ പ്രവർത്തനമാകും പരിശോധിക്കുക. ബോയിംഗ് 787 പൈലറ്റുമാർക്ക് എയർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് ഫോർ ഫ്ലൈറ്റ് ഓപ്പറേഷൻസ് മനിഷ് ഉപ്പാൽ ഫ്യൂവൽ സ്വിച്ച് പരിശോധനാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബോയിംഗ് വിമാനങ്ങൾക്ക് പ്രഥമ പരിഗണന നൽകി പരിശോധിക്കുമെന്നാണ് എൻജിനിയറിംഗ് വിഭാഗം വിശദമാക്കുന്നത്. സാങ്കേതിക പിഴവുകൾ അൽപം പോലും വൈകാതെ റിപ്പോർട്ട് ചെയ്യാനും എയർ ഇന്ത്യ പൈലറ്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂവൽ സ്വിച്ചിലുണ്ടായ തകരാർ സംബന്ധിയായ അറിയിപ്പ് നൽകിയതായും എയർ ഇന്ത്യ വ്യക്തമാക്കി. നിലവിൽ ബോയിംഗ് 787 വിഭാഗത്തിലെ 33 വിമാനമാണ് എയർ ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ 26 ബോയിംഗ് 787-8 ഉ 7 ബോയിംഗ് 787-9 മാണ് ഉൾപ്പെടുന്നത്. വിസ്താരയിൽ നിന്ന് സ്വീകരിച്ച 6 വിമാനങ്ങളും ജനുവരിയിൽ എയർ ഇന്ത്യ ബോയിംഗ് ഫ്ലീറ്റിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം