ബിജെപി സർക്കാരിന് ആ‍ർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെങ്കിൽ അത് സവർക്ക‍ർക്ക് ബ്രിട്ടീഷുകാർ നൽകിയിരുന്ന 60 രൂപയുടെ നാണയം ആകാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര.

ദില്ലി: ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. ആർഎസ്എസ് ഇപ്പോൾ പുറത്തിറക്കിയ നാണയത്തിന് പകരമായി വി ഡി സവർക്കർ ബ്രിട്ടീഷുകാരിൽനിന്നും പെൻഷനായി കൈപ്പറ്റിയിരുന്ന 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേര എക്‌സിൽ കുറിച്ചു. ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പുതിയ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയത്.

ചരിത്രം എത്ര വളച്ചൊടിക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാ ഗാന്ധിയുടേതായിരിക്കുമെന്നും ആ യാഥാർത്ഥ്യത്തെ മാറ്റാനാവില്ലെന്നും പവൻ ഖേര എക്‌സിൽ കുറിച്ചു. ബിജെപി സർക്കാരിന് ആ‍ർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെങ്കിൽ അത് സവർക്ക‍ർക്ക് ബ്രിട്ടീഷുകാർ നൽകിയിരുന്ന 60 രൂപയുടെ നാണയം ആകാമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. തപാൽ പുറത്തിറക്കണമെങ്കിൽ അത് ബ്രിട്ടീഷ് പോസ്റ്റിന് വേണ്ടിയായിരുന്നു. അത് വഴിയാണ് ആ‍ർഎസ്എസുകാർ മാപ്പപേക്ഷകൾ അയച്ചിരുന്നതെന്നും പവൻ ഖേര പരിഹസിച്ചു.

എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ തിരുകികയറ്റിയാലും ഈ രാജ്യം മാഹാത്മാ ഗാന്ധിയുടേതാണ്. അത് ഗാന്ധിയുടേതായിതന്നെ തുടരുകയും ചെയ്യും. അധികാരത്തിൽനിന്നും പുറത്താക്കപ്പെടുന്ന നിമിഷം ആർഎസ്എസ്- ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽ വീണ ഈച്ചയെ' പോലെ എടുത്തുകളയുമെന്നും പവൻ ഖേര എക്സിൽ കുറിച്ചു. 

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രി പുതിയ നാണയം പുറത്തിറക്കിയത്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. സ്വയംസേവകർ ഭാരതാംബയെ വണങ്ങുന്നതായി ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ആർ‌എസ്‌എസ് ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ‌എസ്‌എസ് സ്വയംസേവകർ പങ്കെടുത്തത് പ്രത്യേക തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു.