പെപ്സികോയ്ക്ക് പുതിയ തലവേദന: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ കോടതിയിലേക്ക്
ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ നൽകിയ അവസാന രണ്ട് പരാതികൾ കൂടി പിൻവലിച്ച പെപ്സികോ കമ്പനി മാപ്പ് പറയാതെ വിടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ
അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്പനി കർഷകർക്കെതിരെ അവശേഷിച്ച രണ്ട് കേസുകൾ കൂടി പിൻവലിച്ചു. എന്നാൽ കമ്പനിക്കെതിരെ പോരാട്ടം കടുപ്പിച്ച കർഷകർ കമ്പനി മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണിപ്പോൾ.
അഹമ്മദാബാദിലെ വാണിജ്യ കോടതിയിലും സബർകന്തയിൽ മോദസ ജില്ലാ കോടതിയിലും അഞ്ച് കർഷകർക്കെതിരെ സമർപ്പിച്ച കേസുകളാണ് വെള്ളിയാഴ്ച പിൻവലിച്ചത്.
എഫ്എൽ2027, എഫ്സി5 ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കർഷകർ കൃഷി ചെയ്തതാണ് കേസിന് ആധാരം. ഈ ഇനങ്ങളുടെ പൂർണ്ണ അവകാശം തങ്ങൾക്കാണെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പെപ്സികോ പറഞ്ഞത്. എന്നാൽ ജനങ്ങൾ ഈ വിഷയം വലിയ തോതിൽ ഏറ്റെടുക്കുകയും കർഷകർക്കൊപ്പം നിലകൊള്ളുകയും ചെയ്തതോടെ പെപ്സികോ നിലപാട് മയപ്പെടുത്തുകയായിരുന്നു.
പെപ്സികോ കേസിൽ പ്രതിസ്ഥാനത്തുള്ള കർഷകരാരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരല്ല. അതിനാൽ തന്നെ കേസ് കോടതിയിൽ നിലനിൽക്കില്ലെന്നാണ് കർഷകരുടെ അഭിഭാഷകൻ ആനന്ദ് യാഗ്നിക് പ്രസ്താവനയിൽ പറഞ്ഞത്. കമ്പനിയിൽ നിന്നുണ്ടായ മാനസിക പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കമ്പനി മാപ്പ് പറയണം എന്നാവശ്യപ്പെട്ടും വക്കീൽ നോട്ടീസ് അയക്കുമെന്നും ആനന്ദ് വ്യക്തമാക്കി.