പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്താവായി നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനും നവീൻ ജിൻഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുൺ യാദവിനെയും പുറത്താക്കി‌യത്.

ഗുരുഗ്രാം: ഇസ്ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്തതിന് ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പ്രചാരണവും ശക്തമാണ്. പ്രവാചക നിന്ദയുടെ പേരിൽ പാർട്ടി വക്താവായി നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്തതിനും നവീൻ ജിൻഡാലിനെ പുറത്താക്കിയതിനും പിന്നാലെയാണ് അരുൺ യാദവിനെയും പുറത്താക്കി‌യത്. യാദവിന്റെ 2017 മുതലുള്ള ട്വീറ്റുകളാണ് വിവാദത്തിലായത്. ട്വീറ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇയാൾക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരുൺ യാദവിനെ പുറത്താക്കിയ കത്തിൽ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന് മാത്രമാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ ഒ പി ധങ്കർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് വർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ അരുൺ യാദവിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. #arrestArunYadav ട്വിറ്ററിൽ ട്രെൻഡിംഗായിരുന്നു. ടിവി ചർച്ചയ്ക്കിടെ നൂപുർ ശർമയുടെ പ്രവാചകനെക്കുറിച്ചുള്ള പരാമർശം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് രൂക്ഷ വിമർശനമുയർന്നിരുന്നു.