Haryana Landslide : ഹരിയാനയിലെ ക്വാറിയിൽ ദുരന്തം; മണ്ണിടിഞ്ഞ് നാല് മരണം, നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങി
തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്
ചണ്ഡിഗഡ്: ഹരിയാനയിലെ ബിവാനി ജില്ലയിൽ (Bhiwani District ) ഖനനപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലില്‍ ( Landslide) നാല് മരണം സ്ഥിരീകരിച്ചു. ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജാണ് ക്വാറി ദുരന്തത്തിൽ നാലുപേർ മരിച്ചെന്ന് വ്യക്തമാക്കിയത്. 15 മുതല്‍ 20 ലേറെ പേർ മണ്ണിനടിയിൽ കുടങ്ങികിടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തോഷാം ബ്ലോക്കിലെ ഡാംഡം ഖനനപ്രദേശത്തെ (Dadam Mining Area) മണല്‍ എടുക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്. രക്ഷപ്രവര്‍ത്തനം ഊർജിതമാക്കിയെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. ക്വാറി ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാർ രക്ഷപ്രവര്‍ത്തനം ഊർജിതമാണെന്ന് ട്വീറ്റ് ചെയ്തു.
ഒരു ജോലി സ്ഥലത്ത് നിന്നും മറ്റൊരു ജോലി സ്ഥലത്തേക്ക് നീങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ദേശീയ ഏജന്‍സി നല്‍കുന്ന സൂചന. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ഹരിയാന കൃഷിമന്ത്രി ജെപി ദലാല്‍ പറഞ്ഞത്. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരുമെന്ന് അദ്ദേഹം വിശദീകരിച്ചു. രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ എത്തിച്ചെന്നും മന്ത്രി അറിയിച്ചു.
അതേ സമയം വലിയതോതിലുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് ഡാഡം മേഖലയില്‍ നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് മാസത്തോളം ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ ഖനന നിരോധനം പിന്‍വലിച്ചത്. അതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളിയാഴ്ചയാണ് ഖനന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. അതിനിടെ എത്തിയ ദുരന്തം നാടിനെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ഹരിയാനയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് 20 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്