ഡാനിഷ് അലിക്കെതിരെയുള്ള വിദ്വേഷ പരാമർശം; രമേഷ് ബിദുരി എംപിക്കെതിരെ ബിജെപി, കാരണം കാണിക്കൽ നോട്ടീസ് നൽകി
ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെയായിരുന്നു മോശപ്പെട്ട പരാമർശം. ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നുമാണ് എംപി വിളിച്ചത്. സഭയിലെ ചർച്ചയ്ക്കിടെയായിരുന്നു ബിദുരിയുടെ പരാമർശം.

ദില്ലി: ലോക്സഭയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി എംപിക്കെതിരെ പാർട്ടി നടപടി തുടങ്ങി. രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്. ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെയായിരുന്നു മോശപ്പെട്ട പരാമർശം. ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നുമാണ് എംപി വിളിച്ചത്. സഭയിലെ ചർച്ചയ്ക്കിടെയായിരുന്നു ബിദുരിയുടെ പരാമർശം.
അതേസമയം, രമേഷ് ബിദുരി എംപിയുടെ അധിക്ഷേപത്തിൽ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കർക്ക് കത്തു നൽകിയിട്ടുണ്ട്. വിഷയം അവകാശ സമിതി പരിശോധിക്കും. രാജ്യത്തിന് ബിദുരിയുടെ പരാമർശം നാണക്കേടെന്നായിരുന്നു ഡാനിഷ് അലി പ്രതികരിച്ചത്. ബിദുരിയുടെ പരാമർശത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കർ താക്കീത് നൽകിയിരുന്നു. ഇതിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.
പാർലമെന്‍റിന് അകത്തോ പുറത്തോ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ബിജെപി എംപിയുടേത്. ഡാനിഷ് അലിയെ മാത്രമല്ല എല്ലാവർക്കും അപമാനിക്കുന്നതാണ് പരാമർശം. ബിജെപിയുടെ ഉദ്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. രാജ്നാഥ് സിങിന്‍റെ മാപ്പ് മതിയാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മുസ്ലീം വിഭാഗക്കാരെയും പിന്നോക്കക്കാരെയും അവഹേളിക്കുന്നത് ബിജെപി സംസ്കാരമെന്ന് മഹുവ മൊയ്ത്ര എംപിയും വിമർശിച്ചു. സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യത്തിലാണ് ഇന്ത്യയിലെ മുസ്ലീം വിഭാഗമെന്നും ടിഎംസി എംപിയും പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8