ഗാന്ധി കുടുംബത്തിന് താത്കാലിക ആശ്വാസം; നാഷണൽ ഹെറാൾഡ് കേസ് ഏപ്രിൽ 23ലേക്ക് മാറ്റി
ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെ രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും നൽകിയ ഹർജികൾ നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
ദില്ലി: നാഷണൽ ഹെറാൾഡ് നികുതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ 23 ലേക്ക് മാറ്റി. സോണിയഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്.
നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെയും യംഗ് ഇന്ത്യ കമ്പനിയുടെയും ആദായ നികുതി ഫയലുകൾ വീണ്ടും പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനത്തിനെതിരെയാണ് ഗാന്ധി കുടുംബം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്‍റെ ഓഹരികൾ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വർഷത്തെ നികുതി റിട്ടേണിൽ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പന്‍റെ വാദം.
100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ. ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെ രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും നൽകിയ ഹർജികൾ നേരത്തെ ദില്ലി ഹൈക്കോടതി തള്ളയിരുന്നു. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.