നഗരത്തിൽ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ  നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്.

ബെംഗളുരു:കനത്ത മഴയിൽ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയിൽ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തിൽ ഇപ്പോഴും കനത്ത ഗതാഗതക്കുരുക്കാണ അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്. കനത്ത മഴയിൽ ഐപിഎൽ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി - കെകെആർ മത്സരം റദ്ദാക്കി. 

നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്. എംജി റോഡും കബ്ബൺ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് റോഡിൽ കിടക്കേണ്ടി വന്നത്. നഗരത്തിൽ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ  നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. 

സക്ര ഹോസ്പിറ്റൽ റോഡിലെ പണികൾ പൂർത്തിയാകാത്ത് ഇവിടെയും ആളുകളെ ബുദ്ധിമുട്ടിലാക്കി. വൈകുന്നേരം ആറുമണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തിൽ പലയിടങ്ങളിൽ വീണത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങൾ വീണിട്ടുള്ളത്. മെയ് 21 വരെ ശക്തമായ മഴ ബെംഗളൂരുവിൽ  ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. 

ഞായറാഴ്ച കർണാടകയുടെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റുവീശുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സമാനായ സാഹചര്യം രൂപം കൊണ്ടതിനാൽ ആന്ധ്ര പ്രദേശ്, തമിഴ്നാട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്യ തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിലേക്ക് കടക്കുന്നതും കർണാടകയിൽ മഴ കൂടുതലായി ലഭിക്കാനുള്ള കാരണമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം