ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു, വെള്ളപ്പൊക്കത്തിൽ വ്യാപക ദുരിതം
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഹിമാചൽ പ്രദേശിലെ കുളുവിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പലപ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം തടസ്സപ്പെട്ടു.
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. ഹിമാചൽ പ്രദേശിലും, പശ്ചിമ ബംഗാളിലും മഴ കനത്തതോടെ പലയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹിമാചൽ പ്രദേശ്, , ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് അടക്കമുള്ള ജില്ലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പശ്ചിമ ബംഗാളിലെ റാംനഗർ ബ്ലോക്കിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഹിമാചൽ പ്രദേശിലെ കുളുവിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പലപ്രദേശങ്ങളിലും വെള്ളം കയറി ജനജീവിതം തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ കൃഷ്ണ ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും വീടുകളടക്കം വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. മധ്യപ്രദേശിൽ തവ ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു.
അടുത്ത 3 ദിവസം മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, രാജസ്ഥാൻ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മഴ തുടരുമെന്നും കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും അതിതീവ്ര മഴ എന്നുമാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം നാളെയോടെ രുപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.