നാല് ജില്ലകളിലെ സ്കൂളുകൾക്ക് കളക്ടമാർ അവധി പ്രഖ്യാപിച്ചു, മഴ കനക്കും; തമിഴ്നാട്ടിൽ ജാഗ്രത, ഓറഞ്ച് അലർട്ട്
കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, അരിയല്ലൂർ, കടലൂർ, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട്ടില്‍ വ്യാപക മഴ തുടരുന്നു. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 115.6 മുതല്‍ 204.6 എംഎം മഴ വരെ ലഭിച്ചേക്കും. ഈ സാഹചര്യത്തിൽ ഓറഞ്ച് അലര്‍ട്ടാണ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, അരിയല്ലൂർ, കടലൂർ, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ കാലവർഷം ശക്തമായതിന് പിന്നാലെ തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സർവ്വീസ് നവംബർ 16 വരെ നിർത്തി വച്ചിരിക്കുകയാണ്. അതേസമയം, കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് (14-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (14-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.